വൈഎസ്ആറിന്റെ പാതയിൽ മകനും; ആഭ്യന്തരവകുപ്പ് ദലിത് വനിതയ്ക്ക്; കയ്യടി

അമ്പരപ്പിക്കുന്ന ഭൂരിപക്ഷത്തോടെ ആന്ധ്രയുടെ അധികാരത്തിലേറിയ ജഗൻമോഹൻ റെഡ്ഢി തന്റെ തീരുമാനങ്ങൾ കൊണ്ട് അമ്പരപ്പിക്കുകയാണ്. അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനുള്ള തീരുമാനം രാജ്യത്താകെ ചർച്ചയായിരുന്നു. ഇപ്പോഴിതാ മികച്ച മാതൃക കാട്ടുകയാണ് ജഗൻ. മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പായ ആഭ്യന്തരം ദലിത് വനിതയെ നിയോഗിച്ചാണ് അദ്ദേഹം മാതൃക കാട്ടുന്നത്.  മെകതൊടി സുചരിതയാണ് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്. ദളിത് വിഭാഗത്തിലെ പ്രതിപടു ജാതിയില്‍പ്പെട്ട സുചരിത സംവരണ മണ്ഡലത്തില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന വിഭജനത്തിന് ശേഷം ആദ്യമായാണ് ആന്ധ്രപ്രദേശില്‍ ദലിത് വനിത ആഭ്യന്തരമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.  

പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരെ ഭരണത്തിന്റെ മുൻനിരയിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായാണു അദ്ദേഹത്തിന്റെ ഇത്തരം നടപടികൾ. ജഗന്റെ പിതാവും ആന്ധ്ര മുൻമുഖ്യമന്ത്രി കൂടിയായ വൈഎസ്ആര്‍ നടപ്പാക്കിയ ആശയങ്ങളാണ് മകനും തുടരുന്നത്. വൈഎസ്ആർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അഭ്യന്തരം കൈകാര്യം ചെയ്തതും വനിതയായിരുന്നു. സബിത ഇന്ദ്ര റെഡ്ഡിയെയാണ് അന്ന്  അദ്ദേഹം ആഭ്യന്തരം ഏൽപ്പിച്ചത്. രണ്ടര വർഷത്തിനു ശേഷം സർക്കാരിന്റെ പ്രകടനം വിലയിരുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും ജഗൻ വ്യക്തമാക്കി. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം 175 സീറ്റിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 151 സീറ്റിലും വൈഎസ്ആർ കോൺഗ്രസ് ജയിച്ചിരുന്നു.