‌ജനൽ തുറന്നിട്ടു; നാലാം നിലയിൽ നിന്ന് കുഞ്ഞ് താഴേക്ക്; മരച്ചില്ല രക്ഷിച്ചു

നാലാം നിലയിലെ ജനൽപ്പഴുതിലൂടെ താഴേക്കുവീണ പിഞ്ചുകുഞ്ഞ് മരച്ചില്ലയിൽ തടഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. പതിന്നാല് മാസം പ്രായമുള്ള അഥർവ് ആണ് അത്ഭുതകരമായി രക്ഷപെട്ടത്. വീഴ്ചയിൽ ക്ഷതമേറ്റ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 

മുംബൈയിലാണ് സംഭവം. ഗോവണ്ടിയിൽ ബിഎസ് ദേവാഷി റോഡിലെ ഗോപികിഷൻ ബിൽഡിങ്ങില്‍ താമസിക്കുന്ന അജിത് ബർക്കാഡേ–ജ്യോതി ദമ്പതികളുടെ മകനാണ് അഥർവ്. ഫ്ലാറ്റിൽ ഒരു ഭാഗത്ത് ഭിത്തിക്ക് പകരം ഏഴടി ഉയരത്തിൽ സ്ലൈഡിങ് ജനലാണ്. മറ്റ് കവചങ്ങളും ഇല്ല. 

തുണി വിരിച്ചിടുന്നതിനായി മുത്തശ്ശി ജനലുകൾ തുറന്നിട്ടു. ഓടിയെത്തിയ കുഞ്ഞ് വഴുതി താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തോട് ചേർന്നുള്ള മരത്തിന്റെ ശാഖകളിലും ഇലകളിലും തട്ടിത്തടഞ്ഞ് താഴേക്ക് പതിച്ചപ്പോൾ വീഴ്ചയുടെ ആഘാതം കുറഞ്ഞത് വലിയ ദുരന്തം ഒഴിവായി.