ഇന്ധനവില വര്‍ധന രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി എല്ലാവരും സഹിക്കണമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍. ബിജെപിക്കെതിരായ വിശാലപ്രതിപക്ഷ നീക്കത്തെ അജിത് ദോവല്‍ എതിര്‍ത്തു. നോട്ടുനിരോധനത്തെ പരോക്ഷമായി പ്രശംസിച്ചു. ജനങ്ങള്‍ക്ക് കുറച്ചുകാലത്തേയ്ക്ക് ബുദ്ധിമുട്ടുണ്ടാകുമെങ്കിലും രാജ്യത്തിന് ദീര്‍ഘകാലത്തേയ്ക്ക് ഗുണം ചെയ്യുമെന്നും അജിത് ദോവല്‍ പറഞ്ഞു.

 

 

രാജ്യാന്തരവിപണയില്‍ ക്രൂഡോയില്‍ വില കൂടുന്നതാണ് ഇന്ത്യയില്‍ ഇന്ധനവില ഉയരാന്‍ കാരണം. കേന്ദ്രസര്‍ക്കാരിന് പരിമിതികളുണ്ട്. സബ്സിഡി നല്‍കി കൈയടിവാങ്ങുന്നതിനേക്കാള്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ ഉലച്ചിലുണ്ടാക്കാത്തെ വിലവര്‍ധനയുടെ ഭാരം എല്ലാവരും സഹിക്കുന്നതാണ് ഉചിതമെന്ന് അജിത് ദോവല്‍ പറയുന്നു.

 

 

ശക്തമായ ഭരണനേതൃത്വമാണ് നിലവില്‍ ഇന്ത്യയ്ക്ക് ആവശ്യം. ഉറച്ച തീരുമാനങ്ങളെടുക്കേണ്ട സാഹചര്യമാണ്. സഖ്യസര്‍ക്കാരാണെങ്കില്‍ രാഷ്ട്രീയ നിലനില്‍പ്പിനുവേണ്ടി ഒത്തുതീര്‍പ്പ് നടത്തും. 2030 വരെയെങ്കിലും സഖ്യസര്‍ക്കാരുകളുണ്ടാകരുത്. സര്‍ദാര്‍ പട്ടേല്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അജിത് ദോവല്‍.