തിവാരിയുടെ മൃതദേഹത്തിനു മുന്നിൽ പൊട്ടിച്ചിരിച്ച് യോഗി; വിമർശനം; വിഡിയോ

മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ എൻ.ഡി തിവാരിയുടെ ഭൗതികശരീരത്തിനു സമീപം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പൊട്ടിച്ചിരിക്കുന്ന വിഡിയോ പുറത്ത്. വിഡിയോ പുറത്തു വന്നതിനു പിന്നാലെ കടുത്ത വിമർശനമാണ് യോഗിക്കു നേരെ ഉയരുന്നത്. യോഗിയുടെ അനവസരത്തിലുള്ള ചിരി ബിജെപിക്ക് ക്ഷീണമായെന്നാണ് റിപ്പോർട്ടുകൾ. 

നിയമസഭാ മന്ദിരത്തിൽ എത്തിച്ച തിവാരിയുടെ മൃതദേഹം കാണാനെത്തിയപ്പോളായിരുന്നു വിമർശനം ക്ഷണിച്ചുവരുത്തിയ യോഗിയുടെ ചിരി.  ബിഹാർ ഗവർണർ ലാൽജി ടൻഡൻ, യുപി മന്ത്രിമാരായ മൊഹ്സിൻ റാസ, അശുതോഷ് ടൻഡൻ എന്നിവരുമായി യോഗി ആദിത്യനാഥ് എന്തോ ചർച്ച ചെയ്യുന്നതും തുടർന്ന് എല്ലാവരും പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. തിവാരിയുടെ മൃതശരീരത്തിനു തൊട്ടടുത്താണ് ഇവർ ഇരുന്നിരുന്നത്. യോഗി മുന്‍നിരയിൽ തന്നെ ഉണ്ടായിരുന്നു. 

കോൺഗ്രസും സമാജ്‍വാദി പാർട്ടിയും യോഗിയുടെയും മന്ത്രിമാരുടെയും പെരുമാറ്റത്തെ അപലപിച്ചു കൊണ്ട് രംഗത്തുവന്നു. ഇത് ബിജെപിയുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്ന സംഭവമാണെന്ന് സമാജ്‍‍വാദി പാർട്ടി കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിശദീകരണം നൽകണമെന്നും തിവാരിയുടെ കുടുംബത്തോട് മാപ്പു പറയണമെന്നും സമാജ്‍‍വാദി പാർട്ടി വക്താവ് അനുരാഗ് ഭദോരിയ ആവശ്യപ്പെട്ടു. ബിജെപിക്ക് വിവേകമില്ലെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് പാർട്ടി വക്താവ് സിഷാൻ ഹൈദർ പറഞ്ഞു.