ഒന്നും രണ്ടുമല്ല , മുപ്പത്തിയേഴ് പേര്‍ക്കാണ് ഹരിയാനയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. സ്വയംപ്രഖ്യാപിത ആള്‍ദൈവം, ഗുര്‍മീത് റാമിന്‍റെ അനുയായികളുടെ അഴിഞ്ഞാട്ടത്തില്‍. ജനാധിപത്യത്തില്‍ ഈ നഷ്ടത്തിന് ഉത്തരം പറയേണ്ടത് രാഷ്ട്രീയ നേതൃത്വം തന്നെയാണ്. അതു തന്നെയാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി ഇന്ന് പറഞ്ഞതും. നാട് കത്തിയെരിയുമ്പോള്‍ സര്‍ക്കാര്‍ എവിടെ പോയിരുന്നെന്ന് ഹൈക്കോടതി ചോദിച്ചു. രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും നീതി പീഠം വിമര്‍ശിച്ചത്. ഇച്ഛാശക്തിയില്ലാത്ത ഭരണാധികാരികളെ ഇനിയും നാം താങ്ങണോ ?
നാട് കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കൈയും കെട്ടിയിരുന്നെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിമര്‍ശിച്ചു. അതിനിടെ, ദേര സച്ചയുടെ ഹരിയാനയിലെ ആസ്ഥാനത്തിന്‍റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. 37പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്‍റെ ആശങ്ക ഇനിയും ഒഴിഞ്ഞുമാറിയിട്ടില്ല. കലാപം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട ഹരിയാന സര്‍ക്കാര്‍ അക്രമികള്‍ക്ക് കീഴടങ്ങടങ്ങിയോ എന്ന് ഹൈക്കോടതി ചോദിച്ചു. മുഖ്യമന്ത്രിക്ക് എങ്ങനെയാണ് കാര്യങ്ങളക്കുറിച്ച് ബോധ്യമില്ലാതിരിക്കുന്നതെന്ന് കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ ഭരണകൂടം തന്നെ ഒത്താശ ചെയ്തു കൊടുക്കുന്ന ഭീകര കാഴ്ചയാണ് ഹരിയാനയില്‍. ആരാണ് ജനാധിപത്യത്തിനു മുകളില്‍ ആള്‍ദൈവങ്ങളെ പ്രതീഷ്ഠിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പഞ്ചാബ്–ഹരിയാന ഹൈക്കോടതി വിമർശനം ഉന്നയിച്ചു– ‘അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടേതല്ല’ കോടതി പറഞ്ഞു. കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ സത്യപാൽ ജെയ്ന്റെ വാദത്തിനിടെയാണ് കോടതിയുടെ പരാമർശം. കലാപം സംസ്ഥാനത്തിന്റെ മാത്രം പ്രശ്നമാണെന്ന വാദം ഉന്നയിച്ചപ്പോഴായിരുന്നു കോടതിയുടെ മറുപടി. ‘ഹരിയാന ഇന്ത്യയുടെ ഭാഗമല്ലേ? എന്തു കൊണ്ടാണ് പഞ്ചാബിനും ഹരിയാനയ്ക്കും നേരെ മാത്രം ചിറ്റമ്മനയം നടപ്പാക്കുന്നത്?’ കോടതി ചോദിച്ചു.
ആരാണ് ഗുര്‍മീത് റാംറഹീം എന്ന് അന്വേഷിച്ചാല്‍ ലഭിക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. സൂപ്പര്‍ സ്റ്റാര്‍ ആത്മീയനേതാവ് , ദേരാ സച്ചാ സൗദയുടെ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാംറഹീമിനെ ഒറ്റവാക്കില്‍ ഇങ്ങന വിശേഷിപ്പിക്കാം. ആത്മീയതയ്ക്കൊപ്പം സിനിമയിലും മികവ് കാട്ടിയ റാം റഹീം വിവാദങ്ങളുടെ പേരിലാണ് എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. സന്യാസിനിയെ മാനഭംഗം ചെയ്ത കേസിന് പുറമെ കൊലപാതകം, കലാപം ഉണ്ടാക്കുക ഉള്‍പ്പെടെ നിരവധി കേസുകളിലാണ് റാം റഹീം വിചാരണനേരിടുന്നത്.
ആഡംബരത്തിന്‍റെ നിറവിലാണ് ഗുര്‍മീത് റാം റഹീമിന്‍റെ സന്യാസജീവിതം. വിലകൂടിയ വസ്ത്രങ്ങളും അതിലേറെ ആഭരണങ്ങളും അണിഞ്ഞുമാത്രമേ റാംറഹീമിനെ കാണാറുള്ളൂ. Z + കാറ്റഗറി സുരക്ഷയുള്ള 36 വിവിഐപികളില്‍ ഒരാള്‍. ഹരിയാനയിലെ സിര്‍സ പട്ടണത്തില്‍ ഏഴ് ഏക്കറോളം വരുന്ന ആഡംബര ഫാം ഹൗസിലാണ് ഈ സന്യാസിയുടെ താമസം. 700ഒാളം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ദേര സച്ച സൗദയുടെ ആസ്ഥാനത്ത് എ.സി ഹോട്ടലുകളും ആശുപത്രികളും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ട്. ഒപ്പം ഒരു അമ്യൂസ്മെന്‍റ് പാര്‍ക്കും. ദളിതരും ഗ്രാമീണരും ഉള്‍പ്പെടെ പതിനായിരക്കണക്കിന് അനുയായികളുണ്ട് റാംറഹീമിന്. അഞ്ചുസിനിമകളിലും അദ്ദേഹം അഭിനയിച്ചു. നിര്‍മാണം, സംവിധാനം, ഗാനരചന, ആലാപനം ഉള്‍പ്പെടെ എല്ലാം ചെയ്യുന്നതും റാംറഹീം തന്നെ. 2014മുതല്‍ ബി.ജെ.പിക്കാണ് ദേരാസച്ചാസൗദയുടെ പിന്തുണ. അതിന് മുൻപ് കോണ്‍ഗ്രസിനായിരുന്നു.
സിഖ് മതത്തിനെതിരെ വിവാദപരാമര്‍ശം നടത്തിയ ഗുര്‍മീതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെയാണ് മാനഭംഗകേസ് ഉയര്‍ന്നുവന്നത്. ഗുര്‍മീത് നിരന്തരം മാനഭംഗം നടത്തിയെന്ന ആരോപണം ഉന്നയിച്ചത് ആശ്രമത്തിലെ സന്യാസിനിയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 2002ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് സന്യാസിനി അയച്ച കത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.
കൂടുതല്‍ സന്യാസിനിമാരെ ഗുര്‍മീത് മാനഭംഗം ചെയ്തെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിലും റാംറഹീം വിചാരണ നേരിടുന്നുണ്ട്. കത്തിലെ വിവരങ്ങള്‍ സത്യമായതോടെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാന്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. 2007 ജൂണ്‍ മുപ്പതിന് സി.ബി.ഐ കുറ്റപത്രം തയ്യാറാക്കി പഞ്ച്കുലയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. വിശ്വസ്തനായ അനുയായി രജ്ഞിത്ത് സിങിനെ കൊലപ്പെടുത്തിയ കേസിലും ഗുര്‍മീത് റാംറഹീം വിചാരണ നേരിടുന്നു.