നാല് മാസം, ദുബായിലെത്തിയത് 51 ലക്ഷംപേർ; വിനോദസഞ്ചാരമേഖലയിൽ വൻ കുതിപ്പ്

ദുബായ് സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. നാല് മാസത്തിനിടെ 51 ലക്ഷംപേരാണ് ദുബായിലെത്തിയത്. അതേസമയം, അറബ് മേഖലയിൽ ഏറ്റവുമധികം വിദേശനിക്ഷേപമെത്തിയ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാമതെത്തി.

കോവിഡ് വെല്ലുവിളികൾ മാറിയതോടെ യുഎഇയിലെ വിനോദസഞ്ചാര, വ്യവസായ മേഖലകളിൽ വലിയകുതിപ്പാണ് രേഖപ്പെടുത്തുന്നത്. നാലു മാസത്തിനിടെ ഇന്ത്യയിൽ നിന്നടക്കം 51 ലക്ഷംപേരാണ് ദുബായ് സന്ദർശിക്കാനെത്തിയത്. കഴിഞ്ഞവർഷത്തെ ഇതേ കാലയളവിനേക്കാൾ മൂന്നിരട്ടിയാണ് വർധന. ഹോട്ടൽ താമസക്കാരുടെ എണ്ണം 76 ശതമാനമായും ഉയർന്നു. 2025 ആകുമ്പോഴേക്കും പ്രതിവർഷം 2.5 കോടിയിലേറെ സന്ദർശകരെയാണു ദുബായ് പ്രതീക്ഷിക്കുന്നത്. പുതിയ വീസകളും നിലവിലുള്ള വീസകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചതും ടൂറിസം മേഖലയ്ക്കു നേട്ടമായെന്നാണ് വിലയിരുത്തൽ. അതേസമയം, യുഎഇയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ അഞ്ച് ശതമാനം വർധനയുണ്ടായി. ലോകത്ത് ഏറ്റവും കൂടുതൽ എഫ്.ഡി.ഐ എത്തിയ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ 19 ആം സ്ഥാനത്താണെന്ന് യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെൻറ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അമേരിക്ക, ചൈന, ഹോങ്കോങ്, സിംഗപ്പൂർ, കാനഡ, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, റഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് കഴിഞ്ഞവർഷം ഏറ്റവുമധികം വിദേശനിക്ഷേപമെത്തിയത്. ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറടക്കം പുതിയ തീരുമാനങ്ങളിലൂടെ കൂടുതൽ വിദേശ നിക്ഷേപം വരുമെന്ന പ്രതീക്ഷയിലാണ് യുഎഇ.