അബുദാബിയിൽ ഹൈന്ദവ ക്ഷേത്രം; നിർമാണം വിലയിരുത്തി യുഎഇ മന്ത്രി

തലസ്ഥാന എമിറേറ്റിൽ നിർമിക്കുന്ന ഹൈന്ദവ ക്ഷേത്രത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. ക്ഷേത്രം നിര്‍മിക്കുന്ന ബാപ്‍സ് സ്വാമിനാരായണ്‍ സന്‍സ്ഥ പ്രതിനിധികളുമായി ഷെയ്ഖ് അബ്ദുല്ല കൂടിക്കാഴ്ച നടത്തി. പദ്ധതിയെ യുഎഇയ്ക്ക് വേണ്ടിയുള്ള ദീര്‍ഘകാല സംഭാവനയാക്കി മാറ്റാനാണ് ക്ഷേത്ര നിര്‍മാണ സംഘവും സമൂഹവും പരിശ്രമിക്കുന്നതെന്ന് സ്വാമി പറഞ്ഞു. 

യുഎഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂറും പങ്കെടുത്തു. കഴിഞ്ഞവർഷം ഏപ്രിലിലാണ് ശിലാസ്ഥാപനം നടത്തിയത് ക്ഷേത്രത്തിന്റെ നിര്‍മാണം ഡിസംബറിലാണ് തുടങ്ങിയത്. ക്ഷേത്ര ഗോപുരത്തിന്റെ ചെറിയ പതിപ്പ് ഷെയ്ഖ് അബ്ദുല്ലയ്ക്ക് സമ്മാനമായി കൈമാറി. അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദാനമായി നൽകിയ 11 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമിക്കുന്നത്. 

അക്ഷർധാം മാതൃകയിലാണ് അബുദാബിയിലെ അബു മുറൈഖയിൽ ക്ഷേത്രസമുച്ചയം നിർമിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മാർബിളിൽ കൊത്തിയെടുത്ത ഭിത്തികൾ സ്ഥാപിച്ചായിരിക്കും ക്ഷേത്രം ഉയരുക. മധ്യപൂർവദേശത്തു പരമ്പരാഗത രീതിയിലുള്ള ആദ്യ ഹിന്ദു ക്ഷേത്രമായിരിക്കും ഇത്. യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 കൂറ്റൻ ഗോപുരങ്ങളോടുകൂടിയാകും ക്ഷേത്രം നിർമിക്കുക.

2022ൽ നിർമാണം പൂർത്തിയാകുന്ന ക്ഷേത്രം സാംസ്കാരിക കേന്ദ്രംകൂടിയായിരിക്കും. ക്ഷേത്രത്തിന്റെ പരമ്പരാഗ വാസ്തുശിൽപകലയും മേഖലയ്ക്ക് പുത്തൻ കാഴ്ചയൊരുക്കും.