തൊഴിൽ നിയമഭേദഗതിക്ക് അംഗീകാരം; സൗദിയിൽ വനിതകൾക്ക് രാത്രിയിലും ജോലിചെയ്യാം

സൌദിഅറേബ്യയിൽ വനിതകൾക്ക് രാത്രിയിലും ജോലി ചെയ്യാൻ അനുമതി. തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ ഇളവുകൾ അനുവദിക്കുന്ന തൊഴിൽ നിയമഭേദഗതിക്ക് ഭരണാധികാരി സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.

വനിതകൾ രാത്രിയിൽ ജോലി ചെയ്യുന്നത് വിലക്കിയിരുന്ന തൊഴിൽ നിയമത്തിലെ 150 ആം വകുപ്പും അപകടകരവും ഹാനികരവുമായ തൊഴിലുകൾ വനിതകളെകൊണ്ട് ചെയ്യിപ്പിക്കുന്നത് വിലക്കിയിരുന്ന 149 ആം വകുപ്പുമാണ് റദ്ദാക്കിയത്. ഇതുപ്രകാരം ഇനി രാത്രിയിലും സ്ത്രീകളെ ജോലിക്ക് നിയോഗിക്കാം. കൂടാതെ ഖനികളിലും ക്വാറികളിലും സ്ത്രീകൾക്ക് ജോലി ചെയ്യാനും അനുമതിയുണ്ട്. അതേ സമയം പതിനെട്ട് വയസ്സ് തികയാത്ത സ്ത്രീക്കും പുരുഷനും ഇത്തരം ജോലികൾ ചെയ്യാൻ അനുവാദമില്ല. വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കും വിധമാണ് തൊഴിൽ വകുപ്പുകൾ ഭേദഗതി ചെയ്തിരിക്കുന്നത്. ജോലി ചെയ്യുന്ന മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു മുൻഗണനയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, തൊഴിലാളികള്‍ക്ക് അപകടകരവും ഹാനികരവുമായ തൊഴിലുകള്‍ ഏതൊക്കെയെമ്മ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർണയിക്കും. സ്ത്രീകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് നിയമിക്കുവാൻ പാടില്ലാത്ത തൊഴിലുകളും മന്ത്രാലയം തീരുമാനിക്കും. ഇതനുസരിച്ചായിരിക്കും സ്ത്രീകളെ നിയോഗിക്കുന്നതിൽ അന്തിമ തീരുമാനം.