സൗദി പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുന്നു; നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചു

സൌദിഅറേബ്യയിൽ കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് രാജ്യം നാളെ മുതൽ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങും. എല്ലാ മേഖലകളിലേയും വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കും. അതേസമയം, ഉംറ തീർഥാടനത്തിനും രാജ്യാന്തര വിമാനസർവീസിനുമുള്ള വിലക്ക് തുടരും.

കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി മാർച്ച് 23നാണ് സൌദിയിൽ ആദ്യമായി കർഫ്യു പ്രഖ്യാപിച്ചത്. മക്ക, ജിദ്ദ ഉൾപ്പെടെ എല്ലാ പ്രവിശ്യകളിലേയും കർഫ്യൂ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എല്ലാ വാണിജ്യവ്യാപാര സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. കളി സ്ഥലങ്ങൾ, സ്പോര്‍ട്സ് ക്ലബ്ബുകൾ, ജിംനേഷ്യം തുടങ്ങിയവയും തുറക്കും. 

സ്വകാര്യസ്ഥാപനങ്ങളടക്കം തുറന്നു പ്രവർത്തിക്കാൻ ആദ്യരണ്ടുഘട്ടങ്ങളിലായി അനുമതി നൽകിയിരുന്നു. അതേസമയം, ഉംറ തീര്‍ഥാടനത്തിന് വിലക്കും, ഇരു ഹറമുകള്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണവും തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങളും അറിപ്പുണ്ടാകുന്നത് വരെ തുറക്കില്ല. അതേസമയം, പൂർവസ്ഥിതിയിലേക്ക് മടങ്ങുമ്പോഴും കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായുള്ള മുൻകരുതലുകൾ ഉറപ്പാക്കണെന്നാണ് മുന്നറിയിപ്പ്. മാസ്കില്ലാതെ പുറത്തിറങ്ങിയാല്‍ ആയിരം റിയാലാണ് പിഴ. അൻപതിലധികം പേർ ഒരുമിച്ചുകൂടുന്നതിന് വിലക്ക് തുടരും. നിയമലംഘനം നടത്തുന്ന വാണിജ്യവ്യാപാര സ്ഥാപനങ്ങൾക്കും പിഴശിക്ഷയുണ്ടാകും. പൊതുസ്ഥലങ്ങളിൽ സാമൂഹികഅകലം പാലിച്ചിരിക്കണം. ആരോഗ്യനിർദേശങ്ങൾ ലഭിക്കുന്നതിനായി തവാക്കൽനാ, തബാഉദ് എന്നീ മൊബൈൽ ആപ്പുകൾ ഉപയോഗിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്നു.