'വന്ദേ ഭാരത് രണ്ടാം ഘട്ടം ഇന്ന്'; സൗദിയിൽ നിന്നും ബഹ്റൈനിൽ നിന്നും വിമാനങ്ങൾ

ഗൾഫിലെ പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം ഇന്നും തുടരും. സൌദിയിൽ നിന്ന് കോഴിക്കോടേക്കും ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുമാണ് പ്രവാസിമലയാളികളുടെ ഇന്നത്തെ യാത്ര. ആരോഗ്യപരിശോധനയ്ക്കു ശേഷമായിരിക്കും യാത്രാനുമതി.

വന്ദേ ഭാരത് ദൌത്യത്തിൻറെ രണ്ടാം ദിനം റിയാദ് വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.15 നു കോഴിക്കോടേക്ക് പുറപ്പെടും. സൌദിയിലെ ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും റജിസ്റ്റർ ചെയ്ത അറുപതിനായിരം പ്രവാസികളിൽ നിന്ന് തിരഞ്ഞെടുത്ത 162 പേർക്കാണ് ടിക്കറ്റ് നൽകിയിരിക്കുന്നത്. പതിനെണ്ണായിരത്തോളം രൂപയാണ് റിയാദിൽ നിന്നുള്ള ടിക്കറ്റ് നിരക്ക്. യാത്രക്കാർ രാവിലെ പ്രാദേശികസമയം ഒൻപതു മണിയോടെ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. വിമാനത്താവളത്തിൽ തെർമൽ സ്കാനിങ് നടത്തിയ ശേഷമായിരിക്കും വിമാനത്തിനുള്ളിലേക്കു പ്രവേശനം. വിമാനത്തിനുള്ളിൽ ഭക്ഷണവിതരണമുണ്ടാകില്ലെന്ന് എംബസി അറിയിച്ചു. 

അതേസമയം, ബഹ്റൈൻ രാജ്യന്തര വിമാനത്താവളത്തിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനം ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് പുറപ്പെടുന്നത്. ബഹ്റൈനിൽ റജിസ്റ്റർ ചെയ്ത പന്ത്രണ്ടായിരത്തോളം പ്രവാസികളിൽ നിന്ന് 177 പേരാണ് യാത്രക്കൊരുങ്ങുന്നത്. 16,800 രൂപയോളമാണ് ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള നിരക്ക്. അർഹരായവർക്കെങ്കിലും ടിക്കറ്റ് നിരക്ക് സൌജന്യമാക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ നിർദേശപ്രകാരം  എംബസികൾ അംഗീകരിച്ചിട്ടില്ല. ബഹ്റൈനിലും തെർമൽ സ്കാനിങ് പരിശോധനയ്ക്ക് ശേഷമായിരിക്കും വിമാനത്തിലേക്ക് പ്രവേശനാനുമതി.