സൗദിയിൽ 5 മരണം കൂടി; മക്കയിലും മദീനയിലും 24 മണിക്കൂർ കർഫ്യൂ

സൗദിയിൽ മൂന്നു വിദേശികളടക്കം അഞ്ചുപേർ കൂടി മരിച്ചു. ഇതോടെ ഗൾഫിലെ മരണസംഖ്യ മുപ്പത്താറായി ഉയർന്നു. അതേസമയം, മക്കയിലും മദീനയിലും ഇരുപത്തിനാലുമണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു.

സൌദിയിൽ കോവിഡ് മരണസഖ്യ 21 ആയി ഉയർന്നു. 165 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1885ആയി. 328പേർ രോഗമുക്തി നേടി. മക്കയിൽ 725 ഉം റിയാദിൽ 622 പേർക്കും രോഗം സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം തടയാൻ മക്ക, മദീന എന്നിവിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. ഇവിടേക്കു പ്രവേശിക്കാനോ പുറത്തേക്കു പോകാനോ അനുമതിയുണ്ടാകില്ല. ഫാർമസി, ഭക്ഷ്യവസ്തുവിൽപ്പന കേന്ദ്രം, പെട്രോൾ പമ്പ്, ബാങ്കുകൾ എന്നിവ പ്രവർത്തിക്കും. കുവൈത്തിൽ 14 ഇന്ത്യക്കാർ ഉൾപ്പെടെ 25 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 342. ബഹ്റൈനിൽ 341 പേർ രോഗമുക്തി നേടി. 290 പേരാണ് ഇനി ചികിൽസയിലുള്ളത്. 

ഒമാനിൽ 21 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 231 ആയി. 57 പേർ രോഗമുക്തി നേടി. യുഎഇയിൽ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന ട്യൂഷൻ ക്ലാസുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. ബഹ്റൈനിൽ വർക്ക് പെർമിറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള പ്രതിമാസ ഫീസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി.