സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണനയത്തിന് അംഗീകാരം

ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളപരിഷ്കരണനയം നിലവിൽ വന്നു. പുതിയ നയത്തിനു കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അംഗീകാരം നൽകി. ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് നയം പ്രാബല്യത്തിലാകുന്നത്.

യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ കാഴ്ചപ്പാട് അനുസരിച്ചാണ് ശമ്പളപരിഷ്കരണത്തിനു രൂപം നൽകിയിരിക്കുന്നതെന്നു കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൌൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വ്യക്തമാക്കി. മാനവവിഭവശേഷി സമഗ്രമായി ഉപയോഗപ്പെടുത്തി ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം. മാനവവിഭവശേഷി വികസിപ്പിക്കാനും ജീവനക്കാരുടെ സന്തോഷത്തിനും സ്ഥിരതയ്ക്കും പ്രഥമ പരിഗണന നൽകാനുമാണ് പുതിയ നയമെന്നും കിരീടാവകാശി വ്യക്തമാക്കി.

പുതിയ ശമ്പളനയമനുസരിച്ചു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശരാശരി പത്ത് ശതമാനം ശമ്പളവര്‍ദ്ധനവ് ലഭിക്കും. പ്രൊഫഷണല്‍ ജീവനക്കാര്‍ക്ക് ഒന്‍പത് മുതല്‍ 16 ശതമാനം വരെ ശമ്പളം വര്‍ദ്ധിക്കും. വിമാനടിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ്, വിരമിക്കൽ ആനുകൂല്യം തുടങ്ങിയവയും ഇതിനോടപ്പമുണ്ടാകും. മലയാളികളടക്കം സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഗുണകരമാണ് പുതിയ തീരുമാനം.