പൊതുബജറ്റ് പ്രഖ്യാപിച്ച് ഷാർജ; അടിസ്ഥാനസൗകര്യവികസനത്തിന് ഊന്നൽ

അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നൽ നൽകി ഷാർജയുടെ എക്കാലത്തേയും വലിയ പൊതുബജറ്റ് പ്രഖ്യാപിച്ചു. രണ്ടായിരത്തിതൊള്ളായിരത്തി പത്തുകോടി ദിർഹമാണ് പൊതുബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. യുഎഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ബജറ്റിന് അഗീകാരം നൽകി.

രണ്ടായിരത്തിപത്തൊൻപതിനേക്കാൾ രണ്ടു ശതമാനം വർധനയാണ് ഈ വർഷത്തെ ഷാർജ പൊതുബജറ്റിലുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ചെലവ് വർധിക്കുമെന്നാണ് വിലയിരുത്തുന്നത്. പൊതുബജറ്റിൻറെ മുപ്പത്തിമൂന്നു ശതമാനവും അടിസ്ഥാന സൌകര്യവികസനത്തിനായാണ് മാറ്റിവച്ചിരിക്കുന്നത്. 2019 ലെ ബജറ്റിനെക്കാൾ 10 ശതമാനം കൂടുതലാണിത്. 36 ശതമാനം സാമ്പത്തിക വികസനത്തിനായും 24 ശതമാനം സാമൂഹിക വികസനത്തിനായും ചെലവഴിക്കും. സർഗ്ഗാത്മകത, നവീകരണം, ഗവേഷണ വികസന പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കും.

ശാസ്ത്രീയ, സാംസ്കാരിക, പൈതൃക പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കും. പ്രാദേശിക രാജ്യാന്തര നിക്ഷേപകരെ ആകർഷിക്കുന്ന നിക്ഷേപസൌഹൃദ പദ്ധതികൾ ആവിഷ്കരിച്ച് സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതാണ് പുതിയ ബജറ്റെന്നു ഷാർജ ധനകാര്യ വകുപ്പ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് അൽ ഖാസിമി പറഞ്ഞു.