സ്പോൺസറുടെ ഭക്ഷണത്തിൽ മൂത്രം കലർത്തി; വീട്ടുജോലിക്കാരിയ്ക്ക് കടുത്ത ശിക്ഷ

സ്പോൺസറിന്റെയും കുടുംബത്തിന്റെയും ഭക്ഷണത്തിൽ മൂത്രം കലർത്തിയ വീട്ടുജോലിക്കാരിയുടെ ശിക്ഷ ഉയർത്തും. ദമ്മാം സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ഫിലിപ്പൈൻ സ്വദേശിക്ക് എട്ടുമാസം ജയിൽ ശിക്ഷയും 200 ചാട്ടവാറടിയും നൽകാൻ അൽഹാസ കോടതി വിധിച്ചിരുന്നു. കേസ് പുന:പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ ശിക്ഷയുടെ കാഠിന്യം കൂടാനാണ് സാധ്യത്. 

ഭക്ഷണത്തിൽ കലർത്തുന്ന മൂത്രം സൂക്ഷിച്ചിരുന്ന കുപ്പി ഫ്രിഡ്ജിൽ നിന്ന് ഗൃഹനാഥ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടമസ്ഥന്റെയും ഭാര്യയുടെയും മോശം പെരുമാറ്റം മൂലമുള്ള പ്രതികാരമാണ് വീട്ടുജോലിക്കാരിയെക്കൊണ്ട് ഇതുപോലെയൊരു കൃത്യം ചെയ്യിച്ചത്. കുറ്റം ഇവർ സമ്മതിച്ചിട്ടുണ്ട്.

മൂത്രം കലർന്ന ഭക്ഷണം കഴിച്ച് സ്പോൺസറുടെ ഭാര്യക്ക് കരൾ രോഗം പിടിപ്പെട്ടു. ഇതുകൂടി കണകാക്കിയാണ് കേസിലെ വിധി പുന:പരിശോധിക്കുന്നത്. സമാനമായ കേസില്‍ മറ്റൊരു ഫിലിപ്പൈന്‍ യുവതിക്ക് ഒന്നര വര്‍ഷം തടവും 300 ചാട്ടവാറടിയും നേരത്തെ സൗദി കോടതി വിധിച്ചിരുന്നു.