ഖത്തർ അമീർ ട്രംപുമായി കൂടിക്കാഴ്ച നടത്തും; ഉപരോധമടക്കം ചർച്ചയാകും

ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി, നാളെ യു.എസ് പ്രസിഡൻറ് ഡോൺൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യവും ഉപരോധമടക്കമുള്ള കാര്യങ്ങളും ചർച്ചാവിഷയമാകും.

ഖത്തറിനു മേൽ സൌദി സഖ്യരാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ഉപരോധം രണ്ടു വർഷം പിന്നിടുന്നതിൻറേയും യു.എസ് ഇറാൻ സംഘർഷ സാധ്യതയുടേയും പശ്ചാത്തലത്തിലാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയുടെ സന്ദർശനം. ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൌസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഉപരോധം, ഗൾഫിലെ നിലവിലെ സാഹചര്യം, ഭീകരവാദ വിരുദ്ധ സഹകരണം തുടങ്ങിയവ ചർച്ചാ വിഷയമാകും. 

പ്രതിരോധം, ഊർജം, വ്യവസായ നിക്ഷേപം, വ്യോമഗതാഗതം തുടങ്ങിയ മേഖലകളിലെ നിർണായക കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. മധ്യപൂർവ ദേശത്തെ യുഎസ് സെൻറ്രൽ കമാൻഡ് ഓഫീസ് ഖത്തറിലാണ്. അതിനാൽതന്നെ ഇറാനുമായി സംഘർഷസാധ്യത തുടരുന്ന പശ്ചാത്തലത്തിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഏറെ പ്രാധാന്യമർഹിക്കുന്നു. കഴിഞ്ഞവർഷം ഏപ്രിലിലും ഖത്തർ അമീർ യു.എസ് പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.