ദുബായിൽ നിയമലംഘനം നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നു, കടുത്ത നടപടി

ദുബായിൽ അനധികൃതമായി യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കുകയും തുടർച്ചയായി നിയമം ലംഘിക്കുന്നവരെ നാടുകടത്തുകയും ചെയ്തതായി ആർ.ടി.എ അധികൃതർ വ്യക്തമാക്കി.

ദുബായ് റോഡ് ട്രാൻസ്പോർട് അതോറിറ്റി കഴിഞ്ഞ ഒരു മാസം നടത്തിയ പരിശോധനകളിൽ രേഖകളില്ലാതെ യാത്ര ചെയ്തതുൾപ്പടെയുള്ള 2100 സംഭവങ്ങളാണ് കണ്ടെത്തിയത്. തുടർച്ചയായി നിയമലംഘനം നടത്തിയ ഇരുപതുപേരെ നാടുകടത്തുകയും അറുപതു വാഹനങ്ങൾ പിടിച്ചെടുക്കുകയും െചയ്തു. എയർപോർട് പൊലീസ് സെന്റർ, ടൂറിസ്റ്റ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് ഓഫ് ദുബായ് പൊലീസ് തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.രേഖകളില്ലാത്ത യാത്ര ചെയ്തതിന് 306 കേസുകളും രേഖകളില്ലാതെ യാത്രക്കാരെ കൊണ്ടുപോയതിന് 257 കേസുകളും റജിസ്റ്റർ ചെയ്തതായി ആർടിഎ മോണിറ്ററിങ് ഡയറക്ടർ മുഹമ്മദ് വാലിദ് നബാൻ അറിയിച്ചു. നിരോധിത സ്ഥലത്ത് പാർക്ക് ചെയ്തതിന് 326 കേസുകളും നിരോധിത സ്ഥലത്തു നിന്ന് ആളുകളെ കയറ്റിതിന് 315 കേസുകളും റജിസ്റ്റർ ചെയ്തു. ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് 242 കേസുകളെടുത്തത്. വാഹനം ഓടിക്കുമ്പോൾ പുകവലിച്ചതടക്കമുള്ള കുറ്റങ്ങൾക്ക് 32 കേസുകളെടുത്തതായും അധികൃതർ അറിയിച്ചു.