പ്ളാസ്റ്റിക്കിനെ പടിക്ക് പുറത്താക്കാൻ ദുബായ് വിമാനത്താവളം

പുനരുപയോഗം ചെയ്യാനാകാത്ത പ്ളാസ്റ്റിക്ക് നിരോധിക്കാനൊരുങ്ങി ദുബായ് രാജ്യാന്തര വിമാനത്താവളം. ഒരു തവണമാത്രം ഉപയോഗിക്കാനാവുന്ന സ്ട്രോ അടക്കമുള്ളവയാണ് നിരോധിക്കാനൊരുങ്ങുന്നത്. അടുത്തവർഷം ആദ്യത്തോടെ ഇതിനുള്ള നടപടി തുടങ്ങുമെന്നു അധികൃതർ അറിയിച്ചു. 

വർഷംതോറും 90 ദശലക്ഷം യാത്രക്കാർ കടന്നുപോകുന്ന ദുബായ് വിമാനത്താവളത്തിലാണ് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടു പുതിയനടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഒറ്റത്തവണ ഉപയോഗിച്ചിട്ടു കളയുന്ന പ്ളാസ്റ്റിക് ബാഗുകൾ, കപ്പുകൾ, സ്ട്രോ തുടങ്ങിയവ നിരോധിക്കും. ആറു മാസനത്തിനിടെ വിമാനത്താവളത്തിൽ നിന്നും ശേഖരിച്ചത് 16 ടൺ പ്ളാസ്റ്റിക്കാണ്. 

കടലാസ്, ഗ്ളാസ് എന്നിവയുൾപ്പെടെ പ്രതിവർഷം 43,000 ടൺ മാലിന്യമാണ് സംസ്കരിച്ചു പുനരുപയോഗിക്കുന്നത്. വിമാനത്താവളത്തിൽ ഏറ്റവുമധികം പ്ളാസ്റ്റിക് മാലിന്യമുണ്ടാക്കുന്നത് സ്ട്രോകളാണ്. ഒരു ദിവസം ഒന്നരലക്ഷത്തോളം സ്ട്രോകൾ ഉപേക്ഷിക്കുന്നതായാണ് കണക്ക്. പ്ളാസ്റ്റിക് നിരോധനത്തിനു മുന്നോടിയായി ബിസിനസ് സ്ഥാപനങ്ങളുമായി ചർച്ച നടത്തിയതായി വ്യവസായ വിഭാഗം വൈസ് പ്രസിഡൻറ് യൂജിൻ ബാരി പറഞ്ഞു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും രണ്ടായിരത്തിഇരുപതു ജനുവരി തുടങ്ങി നിരോധനം പ്രാബല്യത്തിൽ വരുത്താനാണ് ഉദ്ദേശമെന്നും യൂജിൻ ബാരി വ്യക്തമാക്കി.