നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേന്ന് പ്രവാസി മലയാളി തൂങ്ങിമരിച്ച നിലയിൽ

തൃശൂർ വടക്കേക്കാട് സ്വദേശി കല്ലൂർ റെജു മാധവനെ(43) ദമാമിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നാട്ടിൽ‌ പോകാൻ തീരുമാനിച്ച ദിവസമായിരുന്നു സംഭവം. ആറു വർഷമായി ദമാം അനൂദിലെ ഖമർ ഗോൾഡ് ഫാക്ടറിയിൽ സ്വർണപ്പണിക്കാരനായിരുന്നു. ഒരാഴ്ചയായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഇതേതുടർന്ന് ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി സുഹൃത്തുക്കൾ ചേർന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൽ ടിക്കറ്റും എടുത്തിരുന്നു. 

കഴിഞ്ഞ ദിവസം സുഖമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ റെജുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകുകയും താമസ സ്ഥലത്ത് തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു. രാത്രി എട്ടിന് ജോലി ചെയ്തു സുഹൃത്തുക്കൾ തിരിച്ചു മുറിയിലെത്തിയപ്പോഴാണ് കയറിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഇദ്ദേഹത്തിനു സാമ്പത്തിക പ്രശ്‌നമോ കുടുംബ പ്രശ്‌നങ്ങളോ ഉള്ളതായി അറിവില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. 

ഭാര്യ: രമ്യ, മക്കൾ: അരവിന്ദ്, അശ്വന്ത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി സഹപ്രവർത്തകനും നവോദയ കേന്ദ്ര കമ്മിറ്റി അംഗവുമായ സേതു അറിയിച്ചു. പ്രവർത്തനങ്ങൾക്ക് സാമൂഹിക പ്രവർത്തകനായ‌ നാസ്‌ വക്കമാണ്‌ നേതൃത്വം നൽകുന്നത്‌.