സൗദിയിൽ വിദേശനിക്ഷേപം വർധിച്ചു; തൊഴിൽ അവസരങ്ങൾ കൂടിയെന്നും റിപ്പോർട്ട്

സൗദിയിൽ വിനോദസഞ്ചാരമേഖലയിലെ പുതിയ പദ്ധതികളിലൂടെ വിദേശനിക്ഷേപം വർധിച്ചതായി റിപ്പോർട്ട്. ഒരു വർഷംകൊണ്ടു പന്ത്രണ്ടായിരം കോടി സൗദി റിയാലിൻറെ നിക്ഷേപവർധനയാണുണ്ടായത്. ഇതിലൂടെ തൊഴിൽ അവസരങ്ങൾ കൂടിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

പത്തു വർഷത്തിനിടയിൽ വിദേശനിക്ഷേപം ഇരട്ടിയായെന്നു വ്യക്തമാക്കുന്ന കണക്കുകളാണ് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി പുറത്തുവിട്ടത്. സൗദിയിൽ കഴിഞ്ഞ വർഷത്തെ ആകെ വിദേശ നിക്ഷേപം 1488 ബില്യൺ റിയാലാണ്. 9.4 ശതമാനം വർദ്ധനയോടെ 12,775 കോടിയുടെ വർധനവാണ് മുൻവർഷത്തേക്കാൾ രേഖപ്പെടുത്തിയത്. 

നേരിട്ടുള്ള നിക്ഷേപം, പോർട്ട്ഫോളിയോ നിക്ഷേപം, മറ്റു നിക്ഷേപങ്ങൾ എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് വിദേശനിക്ഷേപം രാജ്യത്തേക്കെത്തുന്നത്. പോർട്ട്ഫോളിയോ വിഭാഗത്തിലൂടെയാണ് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപമെത്തുന്നത്. 7192 കോടി റിയാൽ വർധനവാണ് ഈ ഇനത്തിൽ രേഖപ്പെടുത്തിയത്. 

നേരിട്ടുള്ള നിക്ഷേപത്തിൽ 1208 കോടി റിയാലിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്. സിനിമ തിയേറ്ററുകൾ, കായിക വിനോദ പരിപാടികൾ തുടങ്ങിയവ സജീവമായതോടെ വിനോദസഞ്ചാരരംഗത്തു കൂടുതൽ നിക്ഷേപത്തിനു വിദേശ കമ്പനികൾ തയ്യാറായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, സ്വദേശിവൽക്കരണം ശക്തമാണെങ്കിലും നിക്ഷേപം വർധിക്കുന്നത് തൊഴിലവസരങ്ങൾക്കു വഴി തുറക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.