ഗാർഹിക തൊഴിലാളി നിയമനം; ബഹ്റൈനിൽ ഓൺലൈൻ പദ്ധതി

ബഹ്റൈനിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെൻറ് അടക്കമുള്ള നടപടികൾക്കായി പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ജോലിക്കായുള്ള അപേക്ഷയും പെർമിറ്റ് നൽകുന്നതുമെല്ലാം ഇനി ഓൺലൈൻ വഴിയായിരിക്കും. ഓൺലൈൻ സേവനങ്ങൾക്ക് പ്രത്യേക നിരക്ക് ഏർപ്പെടുത്തില്ലെന്നു അധികൃതർ അറിയിച്ചു.

ഗാർഹിക തൊഴിലിൽ സുതാര്യത ഉറപ്പുവരുത്താനാണ് ഓൺലൈൻ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇത് പ്രകാരം ജോലിക്കായുള്ള അപേക്ഷയും പെർമിറ്റ് ഇഷ്യൂ ചെയ്യലും എല്ലാം അംഗീകൃതമായ 105 റിക്രൂട്ട്മെന്റ് ഏജൻസി വഴി ആയിരിക്കും നടക്കുക. ഇവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ ഫോട്ടോ അടക്കമുള്ള പൂർണവിവരങ്ങൾ സിസ്റ്റത്തിൽ ഉൾപ്പെടുത്തും. ഇതുവഴി രാജ്യത്തെ എല്ലാ ഗാർഹിക തൊഴിലാളുകളുടെയും വിവരങ്ങൾ അതോറിറ്റിക്കു ലഭ്യമാകുമെന്നും തൊഴിൽസുരക്ഷ അടക്കമുള്ള കാര്യങ്ങൾക്കു ഇതു ഗുണകരമാകുമെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഒസാമ ബിൻ അബ്ദുല്ല അൽ അബസ്സി വ്യക്തമാക്കി. 

ഈ വിവരങ്ങൾ ആരോഗ്യ മന്ത്രാലയവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ബഹ്റൈനിലെത്തി രണ്ടാഴ്ചയ്ക്കകം ആരോഗ്യപരിശോധന നടത്തണമെന്നാണ് നിർദേശം. ആരോഗ്യപരിശോധനയുടേത് അടക്കമുള്ള വിവരങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കും. തൊഴിലാളികൾക്കും വിവരങ്ങൾ പരിശോധിക്കാനാകും. ഒപ്പം സമയലാഭവുമുണ്ടാകും. അതേസമയം, നിലവിലെ ഫീസ് നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്നും അതോറിറ്റി വ്യക്തമാക്കി.