സൗദിക്ക് അമേരിക്കയിൽ ഇനി വനിത സ്ഥാനപതി; ഇതാദ്യം

അമേരിക്കയിലേക്ക് ആദ്യമായി വനിതാ സ്ഥാനപതിയെ നിയമിച്ച് സൌദി അറേബ്യ. സൌദി രാജകുടുംബത്തിലെ റിമ ബിന്ദ് ബന്ദാർ അൽ സൌദിനെ യു.എസിലേക്കുള്ള സ്ഥാനപതിയായി നിയമിച്ചു സൌദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിറക്കി. അതേസമയം, പ്രതിരോധമന്ത്രാലയത്തിൻറെ ഉപചുമതലക്കാരനായി കിരീടാവകാശിയുടെ സഹോദരനെ നിയമിച്ചു.

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെ തുടർന്നു യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ വീണ പശ്ചാത്തലത്തിലാണ് അമേരിക്കയിൽ പഠിച്ചുവളർന്ന രാജകുടുംബാഗത്തെ യു.എസിലേക്കുള്ള സ്ഥാനപതിയായി നിയോഗിച്ചത്. 1983 മുതൽ 2005 വരെ യു.എസ് സ്ഥാനപതിയായിരുന്ന ബന്ദാർ ബിൻ സുൽത്താൻ അൽ സൌദിൻറെ മകളാണ് റിമ ബിന്ദ് ബന്ദാർ അൽ സൌദ്. 

അതേസമയം, നിലവിൽ യു.എസ് സ്ഥാനപതിയായിരുന്ന ഖാലിദ് ബിൻ സൽമാൻ രാജകുമാരനെ ഡെപ്യൂട്ടി പ്രതിരോധമന്ത്രിയായി നിയമിച്ചു. കിരാടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് പ്രതിരോധമന്ത്രി. സൌദി പൌരനും അമേരിക്കയിൽ മാധ്യമപ്രവർത്തകനുമായിരുന്ന ജമാൽ ഖഷോഗി തുർക്കിയിലെ സൌദി കോൺസുലേറ്റിൽ വച്ചു കൊല്ലപ്പെട്ടതിൽ പങ്കില്ലെന്ന ഖാലിദ് ബിൻ സൽമാൻറെ പ്രസ്താവന  വിവാദമായിരുന്നു. അതേസമയം, പുതിയ നീക്കത്തിലൂടെ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് കിരീടാവകാശി ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തുന്നത്.