28 കോടി നേടിയ മലയാളികള്‍ ഇതാ; മകള്‍ കൊണ്ടുവന്ന ഭാഗ്യമെന്ന് പ്രശാന്ത്, അമ്പരപ്പില്‍ ശരത്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.5 കോടി ദിർഹം (28 കോടിയിലേറെ രൂപ) പങ്കിട്ട തിരുവനന്തപുരം സ്വദേശികളായ പ്രശാന്ത് സുരേന്ദ്രൻ നായരും ശരത് പുരുഷോത്തമനും

പുതുവർഷത്തിൽ അബുദാബി ബിഗ് ടിക്കറ്റിന്‍റെ മെഗാ നറുക്കെടുപ്പില്‍ 1.5 കോടി ദിർഹം (28 കോടിയിലേറെ രൂപ) മലയാളികൾക്ക്. ജബൽഅലി ഫ്രീസോണിലെ നാഫ്കോയിൽ ഫയർ ടെക്നീഷ്യന്മാരായ തിരുവനന്തപുരം ആറ്റിങ്ങൽ ഗ്രാമത്തുംമുക്ക് സ്വദേശി ശരത് പുരുഷോത്തമൻ, നെയ്യാറ്റിൻകര ബാലരാമപുരം ഉരുട്ടമ്പലം സ്വദേശിയും ഇതേ കമ്പനിയിലെ ടെക്നീഷ്യനുമായ പ്രശാന്ത് സുകുമാരൻ നായരും എന്നിവരാണ് ഭാഗ്യവാന്മാർ. ഇരുവരും 250 ദിർഹം വീതമിട്ട് ശരതിന്‍റെ പേരിലെടുത്ത 083733 നമ്പർ ടിക്കറ്റിലാണ് 28 കോടി രൂപയിലേറെ സമ്മാനമായി ലഭിച്ചത്. പത്തര വർഷമായി ദുബായിലുള്ള ശരത് തനിച്ചും കൂട്ടുകാരുമായി ചേർന്നും രണ്ടു വർഷമായി ഭാഗ്യംപരീക്ഷിക്കുന്നുണ്ട്. എന്നാൽ, പ്രശാന്തുമായി ചേർന്ന് എടുത്ത മൂന്നാമത് ടിക്കറ്റിലൂടെയാണ് ഭാഗ്യം കൈവന്നത്. സമ്മാനത്തുക തുല്യമായി വീതിച്ചെടുക്കും.

അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ നടന്ന നറുക്കെടുപ്പിന് ശേഷം കോടിപതിയായ വിവരം അറിയിക്കാൻ രണ്ടു തവണ വിളിച്ചിട്ടും ശരതിന് വിശ്വസിക്കാനായില്ല. ബിഗ് ടിക്കറ്റിന്‍റെ ഓൺലൈനിൽ നോക്കി ഉറപ്പുവരുത്തിയ ശേഷം തിരിച്ചുവിളിക്കാമെന്ന് അറിയിച്ച് ഫോൺ വിഛേദിക്കുകയായിരുന്നു.

വിവിധ തട്ടിപ്പുകൾ നടന്നുവരുന്നതിനാലാണ് സമ്മാനം ലഭിച്ചുവെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാതിരുന്നതെന്നും പിന്നീട് ഓൺലൈനിൽ പരിശോധിച്ചാണ് ഉറപ്പുവരുത്തിയായിരുന്നുവെന്നും ശരത് പറഞ്ഞു. അമ്മ ഗീതയെ കാണമെന്നാണ് ആദ്യം തോന്നിയത്. ഭാര്യ കാർത്തികയും ആറുമാസം പ്രായമായ ആതിരയും തന്നെയും കാത്തിരിക്കുകയാണ്. കോടിപതിയായ സന്തോഷം പങ്കുവയ്ക്കാൻ നാട്ടിലേക്ക് വിളിച്ചപ്പോഴേക്കും വിവരം സുഹൃത്തക്കൾ വഴി അവർ അറിഞ്ഞിരുന്നു. ഭാഗ്യം തന്ന ഈ രാജ്യത്തോട് വിടപറയാൻ ആഗ്രഹിക്കുന്നില്ല.  കുടുംബത്തോടുകൂടി ചർച്ച ചെയ്തശേഷം സമ്മാനത്തുക എന്തുചെയ്യണമെന്ന് തീരുമാനിക്കുമെന്നും ശരത് വ്യക്തമാക്കി. 

ശ്രീനിധി വന്നത് ഭാഗ്യനിധിയുമായി

ഭാര്യ ആരതിയുടെ പ്രസവത്തിനായി നാട്ടിൽ പോയി വന്നതിന്‍റെ പിറ്റേ ദിവസം (ഡിസംബർ 12ന്) ആണ് ടിക്കറ്റെടുത്തത്. മകൾ ശ്രീനിധി ഭാഗ്യം കൊണ്ടുവരുമെന്ന പറഞ്ഞാണ് ടിക്കറ്റെടുത്തതെന്നും അത് യാഥാർഥ്യമായതിൽ സന്തോഷമുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഭാഗ്യംകൊണ്ടുവന്ന മകളുടെ 28ന് പ്രശാന്തും ഇന്ന് നാട്ടിലെത്തും. മകൻ സൂര്യകിരൺ. വീടു വയ്ക്കണമെന്ന ആഗ്രഹമുണ്ട്. ബാക്കി പദ്ധതികൾ ആലോചിച്ചു തീരുമാനിക്കും.

ജിനചന്ദ്രൻ വാഴൂർ നാരായണൻ (1,00,000 ദിർഹം), ഷാഹിദ് ഫരീദ് (ബിഎംഡബ്ല്യൂ സീരീസ് 4 കാർ), മുഹമ്മദ് സജിത് പുത്തൻപുര മല്ലാട്ടി രണ്ടുപുരയിൽ (90,000), അതുൽ മുരളീധരൻ (70,000), നസീർഖാൻ (50,000), കംലേഷ് ശശി പ്രകാശ് (30,000), ഗാട്ടു രാമകൃഷ്ണ (20,000), മുഹമ്മദ് സഈദ് ഇംതിയാസ് (20,000), മനോജ് കുമാർ തങ്കപ്പൻ നായർ (10,000), രാധാകൃഷ്ണൻ ഉണ്ണി (10,000) എന്നിവരാണ് മറ്റു വിജയികൾ.