പിതാവിന്‍റെ അന്ത്യാഭിലാഷം; സൗദിയില്‍ നിന്ന് ശമ്പള കുടിശ്ശികയുമായി മകന്‍ ഇന്ത്യയിലെത്തി: ഊഷ്മളം

മരണക്കിടക്കിയിൽ കിടന്ന് മകനോട് ആ പിതാവ് അവസാനം ആവശ്യപ്പെട്ട കാര്യങ്ങളിലൊന്ന് ഇതായിരുന്നു. തന്‍റെ കമ്പനിയിൽ ദീർഘകാലം ജോലി ചെയ്ത് ആറായിരത്തോളം റിയാൽ ശമ്പള കുടിശ്ശികയുമായി ഇന്ത്യയിലേയ്ക്ക് പോയി അവിടെ മരിച്ചുപോയ യുവാവിന്‍റെ കുടുംബത്തെ കണ്ടെത്തി ആ പണം ഏൽപിക്കണം. സൗദി ഹായിലിലെ അൽ ഖിത്ത എന്ന സ്ഥലത്തെ മുതിർന്ന പൗരനായിരുന്നു പിതാവ്. മകൻ ഇപ്പോൾ കമ്പനി നോക്കി നടത്തുന്ന മിസ് ഫർ അൽ ഷമ്മാരി. 

സാമ്പത്തിക കാര്യങ്ങളിൽ സൗദി പൗരന്മാർ കാണിക്കുന്ന സൂക്ഷ്മതയ്ക്കും സഹാനുഭൂതിക്കും ഏറ്റവും വലിയ ഉദാഹരണമായി ഇൗ സംഭവം. ദീർഘകാലം അൽ ഖിത്തയിലെ നിർമാണ കരാര്‍ കമ്പനിയിൽ ജോലിക്കാരനായിരുന്നു ഉത്തരേന്ത്യക്കാരനായ യുവാവ്. പിന്നീട് ജോലി മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ ശമ്പള കുടിശ്ശിക ഇനത്തിൽ നൽകാനുണ്ടായിരുന്ന ആറായിരത്തോളം റിയാൽ നൽകാൻ സാധിക്കാത്തതിൽ സൗദി പൗരൻ ദുഃഖിതനായിരുന്നു. പിന്നീട് നൽകാമെന്ന് ഉറപ്പു നൽകിയാണ് ഇന്ത്യക്കാരനെ പറഞ്ഞയച്ചത്. എന്നാൽ, യുവാവ് നാട്ടിലെത്തി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഒരു അപകടത്തിൽ മരിച്ചു. ഇതറിയുമ്പോൾ സൗദി പൗരനും രോഗ ബാധിതനായി കിടപ്പിലായി. ‌

യുവാവിന്‍റെ പാസ്പോർട് കോപ്പിയല്ലാതെ മറ്റൊന്നും സൗദി പൗരന്‍റെ കൈവശമുണ്ടായിരുന്നില്ല. അതുമായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച മകൻ മിസ് ഫർ അൽ ഷമ്മാരിക്ക് ഇന്ത്യക്കാരനെ കണ്ടെത്താൻ സഹായിക്കാമെന്ന് അധികൃതർ വാക്കു നൽകി. തുടർന്ന് ന്യൂദൽഹിയിലെ യുഎഇ എംബസിയുമായി ബന്ധപ്പെടുകയും പാസ് പോർട് വിശദാംശങ്ങൾ വച്ച് ഇന്ത്യക്കാരനെ കണ്ടെത്തുകയുമായിരുന്നു. അയാളുടെ വീട്ടിൽ ചെന്ന് കുടുംബത്തിന് ചെക്ക് കൈമാറുകയും ചെയ്തു. ഇതിന്‍റെ വിഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നുവെങ്കിലും ഇതു കാണാൻ പക്ഷേ, സൗദി പൗരന് ഭാഗ്യമുണ്ടായില്ല. അതിന് മുൻപേ അദ്ദേഹം ഇൗ ലോകത്തോട് വിടപറഞ്ഞു.