അബുദാബിയിൽ മുപ്പതിനായിരം സ്കൂൾ സീറ്റുകൾക്ക് അനുമതി; ഗദ്ദാൻ പദ്ധതിയുമായി സർക്കാർ

അബുദാബിയിൽ വിദ്യാഭ്യാസം, തൊഴിൽ, ഭവന നിർമാണം തുടങ്ങിയ മേഖലകളിൽ പുതിയ പദ്ധതികളൊരുങ്ങുന്നു. അബുദാബി സർക്കാരിന്റെ ഗദ്ദാൻ പദ്ധതിയുടെ ഭാഗമായി  മുപ്പതിനായിരം അധിക സ്കൂൾ സീറ്റുകൾക്ക് അനുമതി നൽകി. ഭവനവായ്പയും തൊഴിൽ അവസരങ്ങളും വർധിപ്പിക്കുന്ന പദ്ധതികളും നടപ്പിലാക്കും.

അബുദാബി സർക്കാരിൻറെ ഗദ്ദാൻ ഇരുപത്തിയൊന്നിന്റെ ഭാഗമായി പത്തു സാമൂഹിക വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങളാണ് പ്രഖ്യാപിച്ചത്. വിദ്യാഭ്യാസം, തൊഴിൽ, ഭവന നിർമാണം, വ്യവസായം തുടങ്ങിയ മേഖലകളിലാണ് വികസനം ലക്ഷ്യമിടുന്നത്. ഇതേ പദ്ധതിക്കായി അബുദാബി കിരീടാവകാശിയും യുഎഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അൻപതു ബില്യൺ ദിർഹം അനുവദിച്ചിരുന്നു. പതിനയ്യായിരം സീറ്റുകളുള്ള പതിനഞ്ചു സ്വകാര്യ പങ്കാളിത്ത സ്കൂളുകളായിരിക്കും ഉടൻ ആരംഭിക്കുന്നത്.

അടുത്തമൂന്നുവർഷത്തിനിടെ മറ്റുസ്കൂളുകളിൽ പതിനയ്യായിരം  സീറ്റുകൾ തുടങ്ങും. ഭവന വായ്പകൾക്കുള്ള അംഗീകാരം പ്രതിവർഷം ഇരട്ടിയാക്കാനുള്ള തീരുമാനം പ്രവാസികളടക്കമുള്ളവർക്ക് ഗുണകരമാണ്. ഖലീഫ സിറ്റി, മുഹമ്മദ് ബിൻ സായിദ് സിറ്റി, ഷഖൗട്ട് സിറ്റി, മദീനത് സായിദ് എന്നിവയിലെ വികസന പ്രവർത്തനങ്ങൾക്കായി മൂന്ന് ബില്യൻ ദിർഹം വിതരണം ചെയ്തു. എമിറേറ്റിലെ സാമൂഹ്യസേവനങ്ങളുമായി ബന്ധപ്പെടുത്തി സോഷ്യൽ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് രൂപവത്‌കരിക്കാനും തീരുമാനമായിട്ടുണ്ടെന്ന് പദ്ധതിയുടെ ചുമതലയുള്ള എക്സിക്യുട്ടീവ് കമ്മിറ്റി വ്യക്തമാക്കി.