കോടികളുടെ ലഹരിക്കടത്ത് പൊളിച്ചു; അജ്മാന്‍ പൊലീസിന്‍റെ ‘മാസ്’ ഓപ്പറേഷന്‍

നാൽപ്പത്തേഴ് കോടിരൂപയുടെ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സംഘത്തെ തന്ത്രപൂർവം കുടുക്കി അജ്മാൻ പൊലീസ്. കപ്പൽചരക്കാക്കിയ ശേഷം കടൽവഴിയാണ് ലഹരി മരുന്നുകൾ എത്തിച്ചത്. വളരെ തന്ത്രപൂർവം 40 ഗ്രൈൻഡറുകളിലും ഒരു വലിയ ഇലക്ട്രിക് ജനറേറ്ററിലും ഒളിപ്പിച്ചാണ് ലഹരി മരുന്ന് കടത്താൻ ശ്രമിച്ചത്. ഒറ്റനോട്ടത്തിൽ കണ്ടാൽ കേവലം മെഷീനുകൾ മാത്രമാണെന്ന് തെറ്റിദ്ധരിക്കും. ഇതു മുതലെടുത്താണ് വൻ ലഹരി മരുന്ന് കടത്തിനു ശ്രമിച്ചത്. ഇതാണു പൊലീസ് തകർത്തതെന്ന് മേജർ ജനറൽ അൽ നുമൈനി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

അജ്മാനിലെ അൽ ജുർഫ് ഇൻട്രസ്ട്രിയിൽ ഏരിയയിലെ ഒരു വെയർ ഹൗസിലാണ് ലഹരി മരുന്നുകൾ ഉൾപ്പെട്ട മെഷീനുകൾ സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ചരക്കുകൾ അജ്മാനിൽ എത്തിയെന്ന നിർണായക വിവരം ലഭിച്ചത് ദുബായ് കസ്റ്റംസിന്റെ സഹായത്തിലാണ്. ഇവിടെ എത്തിയ അജ്മാൻ പൊലീസ് 51 വയസ്സുള്ള അറബ് പൗരനെ അറസ്റ്റ് ചെയ്തു. 

ഇയാൾ രാജ്യത്ത് അനധികൃതമായാണ് താമസിച്ചിരുന്നത്. 30, 40 വയസ്സുള്ള രണ്ടു പേർ കൂടെ ഇയാൾക്കൊപ്പമുണ്ടെന്ന് വ്യക്തമായി. ഇവരെ അവരുടെ ജോലി സ്ഥലത്തുനിന്നും വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തുവെന്നും അൽ നുമൈനി വ്യക്തമാക്കി. 

രണ്ട് കപ്പൽ ചരക്കുകളാക്കി സൂക്ഷിച്ച 2.5 മില്യൺ ലഹരി മരുന്നുകളാണ് അജ്മാൻ പൊലീസും യുഎഇ ലഹരിവിരുദ്ധ സംഘവും ചേർന്നു നടത്തിയ റെയ്ഡിൽ പിടികൂടിയത്. മറ്റുരാജ്യങ്ങളുടെ സേവനവും ഓപ്പറേഷനിൽ നിർണായകമായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അറബ് പൗരൻമാരെ അറസ്റ്റ് ചെയ്തുവെന്നും അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുമൈനി അറിയിച്ചു.

യുഎഇയുടെയും അയൽരാജ്യങ്ങളിലെയും ലഹരി വിരുദ്ധ വിഭാഗങ്ങളുടെ വലിയ സഹായത്തെ തുടർന്നാണ് റെയ്ഡ് വിജയമായതെന്ന് അജ്മാൻ ലഹരി വിരുദ്ധ ഡിപാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രി. അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ അവീസ് പറഞ്ഞു.