പേര് മാറ്റാൻ നാദിർഷ തയ്യാർ; ‘രാക്ഷസ ‌രാജാവ്’ അനുഭവം പറഞ്ഞ് വിനയൻ

നാദിർഷയുടെ പുതിയ ചിത്രം 'ഈശോ'യുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളിൽ‌ പ്രതികരണവുമായി സംവിധായകൻ വിനയന്‍ രംഗത്ത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നാദിർഷയുമായി സംസാരിച്ചെന്നും പേര് മാറ്റാൻ അദ്ദേഹം തയ്യാറാണെന്നും വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയെ നായകനാക്കി താൻ സംവിധാനം ചെയ്ത രാക്ഷസരാജാവ് എന്ന സിനിമക്ക് ആദ്യം നൽ‍കിയ പേര് 'രാക്ഷസരാമൻ' എന്നായിരുന്നുവെന്നും പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റിയതെന്നും വിനയൻ‌ കൂട്ടിച്ചേർത്തു.

വിനയന്റെ പോസ്റ്റിന്റെ പൂർണരൂപം:

''വിവാദങ്ങൾ ഒഴിവാക്കുക. നാദിർഷാ "ഇശോ" എന്ന പേരു മാറ്റാൻ തയ്യാറാണ്. "ഈശോ" എന്ന പേര് പുതിയ സിനിമയ്ക് ഇട്ടപ്പോൾ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ നാദിർഷയ്ക് ആ പേര് മാറ്റാൻ കഴിയില്ലേ?. ഇന്നു രാവിലെ ശ്രീ നാദിർഷയോട് ഫോൺ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു.....             ആ ചിത്രത്തിൻെറ പോസ്റ്റർ ഇന്നലെ ഷെയർ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോൺ കോളുകളുടെയും ഉള്ളടക്കം നാദിർഷയുമായി ഞാൻ പങ്കുവച്ചു.. 2001-ൽ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാൻ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മുട്ടി നായകനായി അഭിനയിച്ച "രാക്ഷസരാജാവ്" എന്ന ചിത്രത്തിൻെറ പേര് "രാക്ഷസരാമൻ" എന്നാണ് ആദ്യം ഇട്ടിരുന്നത്.. പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ശ്രീരാമനേപ്പോലെ നൻമയുള്ളവനായ രാമനാഥൻ എന്നു പേരുള്ള ഒരു നായകൻെറ കഥയായതു കൊണ്ടാണ് രാക്ഷസരാമൻ എന്ന പേരു ഞാൻ ഇട്ടത്.. പക്ഷേ പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാൻ ഞങ്ങൾ തയ്യാറായത്...

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവൻെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കൈയ്യടി നേടേണ്ട  കാര്യം സിനിമക്കാർക്കുണ്ടന്നു ഞാൻ കരുതുന്നില്ല... അല്ലാതെ തന്നെ ധാരാളം വിഷയങ്ങൾ അധസ്ഥിതൻെറയും പാർശ്വവൽക്കരിക്കപ്പെട്ടവൻേറതുമായി വേണമെങ്കിൽ പറയാൻ ഉണ്ടല്ലോ?... ഇതിലൊന്നും സ്പർശിക്കാതെ തന്നെയും സിനിമാക്കഥകൾ ഇൻറർസ്റ്റിംഗ് ആക്കാം..

ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കിൽ അതു മാറ്റിക്കുടേ നാദിർഷാ എന്ന എൻെറ ചോദ്യത്തിന് സാറിൻെറ ഈ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു... പേരു മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരൻ നാദിർഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... 

പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്നങ്ങൾ എല്ലാം ഇവിടെ തീരട്ടെ...''