ശിൽപയുടെ സഹോദരിയെ അഭിനയിപ്പിക്കാൻ പദ്ധതി?; വമ്പൻ ഡീലിനു മുൻപ് പിടിയിൽ

ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ അറസ്റ്റിനെത്തുടർന്ന് കൂടുതൽ വെളിപ്പെടുത്തലുമായി നടി ഗഹന വസിഷ്ട്  രംഗത്ത്. അശ്ലീല ചിത്ര നിർമാണത്തിന്റെ പേരിലാണ് കുന്ദ്ര അറസ്റ്റിലായത്. പുതുതായി മറ്റൊരു മൊബൈൽ ആപ് പുറത്തിറക്കാൻ കുന്ദ്ര പദ്ധതിയിട്ടിരുന്നുവെന്നും ശിൽപയുടെ സഹോദരിയും ബോളിവുഡ് താരവുമായ സമിത ഷെട്ടിയെ ഇതിൽ അഭിനയിപ്പിക്കുന്ന കാര്യം ആലോചിച്ചിരുന്നുവെന്നും ഗഹന പറയുന്നു. സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഗഹന ഇക്കാര്യം പറഞ്ഞത്. 

‘അറസ്റ്റിനു കുറച്ചു ദിവസം മുൻപ് ഞാൻ കുന്ദ്രയുടെ ഓഫിസിൽ പോയിരുന്നു. അപ്പോഴാണു ബോളിഫെയിം എന്ന പുതിയ ആപ് പുറത്തിറക്കാൻ കുന്ദ്ര ആലോചിച്ചിരുന്നതായി മനസ്സിലാക്കുന്നത്. ചാറ്റ് ഷോകൾ, മ്യൂസിക് ഷോകൾ, വിഡിയോകൾ, ഫീച്ചർ ഫിലിമുകൾ എന്നിവയായിരുന്നു ആപ്പിൽ കൊണ്ടുവരാൻ ആലോചിച്ചിരുന്ന ഉള്ളടക്കങ്ങൾ. ഒരു ചിത്രം ഞാൻ സംവിധാനം ചെയ്യാനാണു നിശ്ചയിച്ചിരുന്നത്. തിരക്കഥ സംബന്ധിച്ച ചർച്ചകൾ ഞങ്ങൾ നടത്തി. ഒരു സിനിമയിൽ സമിത ഷെട്ടിയെ അഭിനയിപ്പിക്കുന്ന കാര്യം ആലോചനയിൽ ഉണ്ടായിരുന്നു. സായ് തംഹാങ്കർ, മറ്റു രണ്ട് ആർട്ടിസ്റ്റുകൾ എന്നിവരെ മറ്റൊരു സിനിമയിലേക്കും പരിഗണിച്ചിരുന്നു'', ഗഹന കൂട്ടിച്ചേർത്തു.

‘നിയമത്തിന് അതിന്റേതായ സമയം എടുക്കും. മുംബൈ പൊലീസിൽ പൂർണ വിശ്വാസമുണ്ട്. പക്ഷേ, നിർഭയ സീനുകളെ അശ്ലീല ദൃശ്യങ്ങളായി വ്യാഖ്യാനിക്കരുത്. യഥാർഥ കുറ്റക്കാർ ആരാണെന്നും കുറ്റാരോപിതരെ ആരൊക്കെയാണ് ഉപയോഗിച്ചിരുന്നതെന്നും കോടതി തീരുമാനിക്കും,. തൽക്കാലം കൂടുതൽ പ്രതികരണത്തിനില്ല’, കുന്ദ്ര അറസ്റ്റിലായതിനു പിന്നാലെ ഗഹന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വെബ്സൈറ്റിൽ അശ്ലീല വിഡിയോ അപ‌്‌ലോഡ‍് ചെയ്ത കുറ്റത്തിനു കഴിഞ്ഞ വർഷം ഗഹനയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. 

‘ഇറോട്ടിക്’ വിഭാഗത്തിൽപ്പെടുന്ന 121 വിഡിയോകളുടെ വിൽപനയിലൂടെ 9 കോടി രൂപ ലഭിക്കുന്ന രാജ്യാന്തര ഡീൽ ഉറപ്പിക്കുന്നതിനു തൊട്ടുമുൻപാണു കുന്ദ്ര അറസ്റ്റിലായതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. യൂണിയൻ ബാങ്ക് ഓഫ് ആഫ്രിക്ക, യെസ് ബാങ്ക് എന്നിവയ്ക്കു കീഴിലുള്ള കുന്ദ്രയുടെ 2 ബാങ്ക് അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്.