‘മരണത്തിന് മുമ്പ് 16 ഫോണ്‍വിളികള്‍’‍; റിയയയും മഹേഷ് ഭട്ടും കുടുങ്ങുമോ?

ബോളിവുഡ് താരം സുസാന്ത് സിങ്  രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ ചില നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി അടക്കമുള്ളവര്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയരുന്നത്. സുശാന്തിന്റെ മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ റിയ നടത്തിയ ചില ഫോണ്‍ വിളികള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റിയയും പ്രമുഖ സംവിധായകന്‍ മഹേഷ് ഭട്ടും ഈ ദിവസങ്ങളില്‍ നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ എട്ടാം തിയതി മുതല്‍ പതിമൂന്നാം തിയതി വരെ ഇരുവരും തമ്മില്‍ 16 തവണ ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ ആത്മഹത്യ ചെയ്ത ജൂണ്‍ എട്ടാം തിയതി തന്നെയാണ് റിയ നടന്റെ വീട്ടില്‍ നിന്ന് താമസം മാറുന്നത്. ഇതിന് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

റിയയുടെ നികുതി തിരിച്ചടവിലും വൈരുദ്ധ്യം കണ്ടെത്തിയതോടെ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. നടിയുടെ അച്ഛന്‍ ഇന്ദ്രജിത് ചക്രബര്‍ത്തിയെയും സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയെയും ചോദ്യം ചെയ്യുന്നുണ്ട്.