നാവു മുറിച്ചുകളയണമെന്ന് പറഞ്ഞു; ഭയന്ന നാളുകൾ: രാകേഷ് റോഷന്‍

ക്യാൻസർ അതിജീവനകഥകള്‍ പലതും നമുക്കു ചുറ്റുമുണ്ട്. പോരാടാന്‍ ഊർജമാകുന്ന കഥകൾ. അത്തരത്തിൽ സ്വന്തം ജീവിതത്തില്‍ വില്ലനായെത്തിയ കാൻസറിനെ പോരാടി തോൽപിച്ച കഥ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനും നടന്‍ ഹൃതിക് റോഷന്റെ പിതാവുമായ രാകേഷ് റോഷൻ. 

കഴിഞ്ഞ വർഷമാണ് രാകേഷ് റോഷന്‍ കാൻസര്‍ ബാധിതനായത്. വായിൽ ഒരു കുരു വന്നതോടെയായിരുന്നു തുടക്കം. വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നും ഉണ്ടായിരുന്നില്ല. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ബയോപ്സി ചെയ്തപ്പോഴാണ് കാൻസറാണെന്ന് കണ്ടെത്തുന്നത്. കാൻസറിനെ തങ്ങൾ നേരിട്ടത് ആദ്യമായല്ലായിരുന്നുവെന്നും അതിനാൽ എങ്ങനെ അതിജീവിക്കും എന്നറിയാമായിരുന്നുവെന്നും രാകേഷ് റോഷൻ പറയുന്നു. 

നാക്ക് മുറിച്ചുകളയുകയോ ഒട്ടിക്കുകയോ ചെയ്യേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതു കേട്ടപ്പോൾ ഭയന്നു. ഭക്ഷണത്തിന്റെ സ്വാദ് അറിയാനാകില്ല, ചായയോ കാപ്പിയോ കുടിക്കാനാകില്ല. അതു ചെയ്യാനാകില്ലെന്ന് പറഞ്ഞു. 

പിന്നീട് അമേരിക്കയില്‍‍ പോയി സർജറിക്ക് വിധേയനായി. മൂന്നു മാസത്തോളം വലിയ ബുദ്ധിമുട്ടിലൂടെ കടന്നുപോയി. ഈ സമയത്ത് ഭാര്യയും ആരോഗ്യപരമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിലായിരുന്നു. മകൾ സുനൈനക്കും ക്യാൻസർ ബാധിച്ചു. ഹൃതിക്കിന് ബ്രെയിൻ സര്‍‍‍ജറി നടത്തേണ്ടിവന്നു. ആരോടും പരാതി പറഞ്ഞില്ല.

ഇപ്പോൾ താൻ പൂർണ ആരോഗ്യവാനാണെന്നു പറയുന്നു രാകേഷ് റോഷൻ. ക്രിഷ് 4 ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ അദ്ദേഹം.