മലയാള സിനിമ നല്ല നടപ്പിന്റെ പാതയിൽ; സൂപ്പർ താരങ്ങൾ വരെ മാറി; കമൽ

സിനിമയിലെ പുരുഷാധിപത്യത്തില്‍നിന്ന് സൂപ്പര്‍താരങ്ങള്‍വരെ വിമുക്തരെന്ന് സംവിധായകന്‍ കമല്‍. വിനായകനെ പ്രധാനകഥാപാത്രമാക്കി ഒരുക്കിയ പ്രണയമീനുകളുടെ കടല്‍ എന്ന തന്റെ  പുതിയ ചിത്രം നാളെ തിയറ്ററില്‍ എത്താനിരിക്കെയാണ് കമല്‍ മനോരമ ന്യൂസിനോട് സംസാരിച്ചത്. മുഖ്യധാരയെന്നും കച്ചവടസിനിമയെന്നുമുള്ള വേര്‍തിരിവില്ലാതെയാണ് ഇക്കുറി തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലേക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നതെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍കൂടിയായ കമല്‍ പറഞ്ഞു. 

സ്ത്രീവിരുദ്ധത ഉള്‍പ്പടെയുള്ളവ പൊളിച്ചെഴുതിയാണ് സിനിമകളിലൂടെ പുതിയ തലമുറ മുന്നേറുന്നതെന്ന് പറഞ്ഞാണ് കമല്‍ മലയാള സിനിമയുടെ നല്ലനടപ്പിനെ വിശദീകരിച്ചത് . പുരുഷ-സവര്‍ണാധിപത്യത്തില്‍നിന്ന് സൂപ്പര്‍താരങ്ങള്‍വരെ വിമുക്തരാകുന്ന കാലഘട്ടമാണിതെന്നും കഴിഞ്ഞ ആറുവര്‍ഷത്തെ സിനിമകള്‍ പരിശോധിച്ചാല്‍ അത് മനസിലാക്കാന്‍ കഴിയുമെന്നും കമല്‍ പറഞ്ഞു.  

മുഖ്യധാരയെന്നും കച്ചവടസിനിമയെന്നുമുള്ള വേര്‍തിരിവില്ലാതെ ദൃശ്യഭാഷയുടെ മികവില്‍ നല്ല സിനിമയെ അടയാളപ്പെടുത്തുന്ന കാലമാണ്.

മുഖ്യധാര സിനിമയെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയ ജെല്ലിക്കെട്ട് ടൊറന്റോ ഫിലിം ഫെസ്റ്റിവലിലടക്കം പ്രശംസിക്കപ്പെട്ടത് ഇതിന് ഉദാഹരണമാണ്.  തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലും ഇത്തവണ സിനിമകള്‍ തെരഞ്ഞടുക്കപ്പെടുന്നത് ഈ വേര്‍തിരിവില്ലാതെയാണ്. അറുപതോളം പുതിയ സംവിധായകരുടെ മികച്ച സിനിമകള്‍ ഇത്തവണ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിക്കും. ആമിക്ക് ശേഷം കമല്‍ സംവിധാനം ചെയ്ത പുതിയ ചിത്രം പ്രണയമീനുകളുടെ കടല്‍ ലക്ഷദ്വീപിലാണ്  ചിത്രീകരിച്ചത്.