നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളെ ഓർത്ത് സഹതാപം; തുറന്നടിച്ച് നയന്‍താര

തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ രാധാ രവിയെ പുറത്താക്കിയ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന് നന്ദി പറഞ്ഞ് നയൻതാര. വാർത്താക്കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. 

''പരസ്യ പ്രസ്താവനകൾ നടത്തുന്നത് കുറവാണ്, എന്റെ സിനിമകളിലൂടെ നിലപാട് വ്യക്തമാക്കുക എന്നതാണ് ഇതുവരെ ചെയ്തിട്ടുള്ളത്. എന്നാൽ വിവേചനമനുഭവിക്കുന്ന മറ്റ് സ്ത്രീകൾക്ക് വേണ്ടിയും എന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്യാൻ ഇന്ന് വിശദമായ പ്രസ്താവന ഇറക്കാൻ ഞാൻ നിർബന്ധിതയായി. 

രാധാ രവിയുടെ സ്ത്രീവിരുദ്ധ പരാമർങ്ങള്‍ക്കെതിരെ ഉചിതമായ നടപടിയെടുത്ത ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന് അകമഴിഞ്ഞ നന്ദി. 

നിങ്ങളുടെ നിങ്ങളെപ്പോലുള്ള സ്ത്രീവിരുദ്ധരായ മറ്റുള്ളവർക്കും ജന്മം നല്‍കിയതും ഒരു സ്ത്രീയാണെന്ന് രാധാ രവിയെ ഓർമ്മപ്പെടുത്തുന്നു. സ്ത്രീകളെ ഇത്തരത്തിൽ അപമാനിക്കുക വഴിയാണ്, മാനസിക വളർച്ചയെത്താത്ത ഈ പുരുഷന്മാർ പൗരുഷം അനുഭവിച്ചറിയുന്നത്. 

സ്ത്രീകളോട് ഇത്തരത്തിൽ പെരുമാറുന്നവരുടെ അവസ്ഥ പരിതാപകരം തന്നെ. ഇത്തരം പുരുഷന്മാരുള്ള കുടുംബത്തിൽ ജീവിക്കുന്ന എല്ലാ സ്ത്രീകളെ ഓർത്തും സഹതപിക്കുന്നു. ഇത്രയധികം വർഷത്തെ അനുഭവസമ്പത്തുള്ള മുതിർന്ന നടൻ എന്ന നിലക്ക് യുവാക്കൾക്ക് മാതൃകയാകേണ്ട രാധാ രവി 'സ്ത്രീവിരുദ്ധ'മാതൃകയാണ് തിരഞ്ഞെടുത്തത്. 

സ്ത്രീകൾക്ക് കടുപ്പമേറിയ സമയമാണിത്. പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വയം അടയാളപ്പെടുത്തുന്ന സ്ത്രീകളുടെ കാലമാണിത്. കഴിവിന്റെ യുഗമാണിത്. തങ്ങൾ പ്രതിനിധീകരിക്കുന്ന മേഖലയിൽ അപ്രസക്തരാകുന്നതോടെ രാധാ രവിയെപ്പോലുള്ള നടന്മാർ ഇത്തരം വിലകുറഞ്ഞ പരാമർശങ്ങളിലൂടെ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കും''-നയന്‍താര വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.