മിയ മൽക്കോവയെന്ന അമേരിക്കൻ പോൺസ്റ്റാനിനു പിന്നാലെയാണ് ഇന്ത്യൻ സൈബർ ലോകം. സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമ രംഗത്തേക്ക് എത്തുന്ന പോണ്‍ നായിക എന്ന വിശേഷണത്തോടെയാണ് രാം ഗോപാല്‍ വര്‍മ്മ ഗോഡ്, സെക്സ് ആന്റ് ട്രൂത്ത് എന്ന ചിത്രത്തിലൂടെ മിയ മല്‍ക്കോവയെ അവതരിപ്പിച്ചത്.
എന്നാൽ ജനപ്രീതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുകേഷ് അംബാനിയുമൊക്കെ മിയ മൽക്കോവയ്ക്ക് പിന്നിലാണെന്ന അവകാശവാദവുമായാണ് രാം ഗോപാൽ വർമ്മ വാർത്തകളിൽ നിറയുന്നത്. ഗൂഗിളിന്റെ സെര്‍ച്ച് ട്രെന്‍ഡ്‌സ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ജനപ്രീതിയിൽ മിയ മോദിയെക്കാൾ ബഹുദൂരം മുന്നിലാണെന്ന് രാം ഗോപാൽ വർമ്മ സമർത്ഥിക്കുന്നത്. ജനുവരി 12 മുതല്‍ ഇന്നലെ വരെയുള്ള കണക്കുകളാണ് ആര്‍ജിവി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെയ്ക്കുന്നത്.തന്റെ ചിത്രങ്ങളുടെ പ്രമോഷനും തന്റെതായ രീതിയിൽ നിർവഹിക്കുന്ന ആർജിവിക്കെതിരെ മോദി ആരാധകർ ആഞ്ഞടിച്ചു കഴിഞ്ഞു.
സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന രണ്ടാമത്തെ പോണ്‍ താരമാകുകയാണ് മിയ മൽകോവ. യൂറോപ്പില്‍ വച്ച് സംവിധാനം ചെയ്ത ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ഈ രണ്ട് പോസ്റ്ററുകളിലും പൂര്‍ണ നഗ്നയായാണ് മിയ പ്രത്യക്ഷപ്പെട്ടത്. ഗോഡ്, സെക്സ്, ആന്റ് ട്രൂത്ത് മറക്കാനാകാത്ത അനുഭവമാണെന്നും രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. സണ്ണിക്കു ശേഷം ഇന്ത്യൻ സിനിമ അടയാളപ്പെടുത്തുന്ന പോൺ താരമായി മിയ മാറുന്നത് കാത്തിരിക്കുകയാണ് ആരാധകർ.
നേരത്തെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക്ക് വിമന്‍ അസോസിയേഷന്‍ രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.ആര്‍ജിവിയുടെ കോലം കത്തിച്ചായിരുന്നു വനിതകളുടെ പ്രതിഷേധം. തന്റെ സിനിമയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പ്രതീകാത്മകമായി മുഖത്തടിക്കുന്ന വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് പുതിയ വിവാദത്തിന് ആർജിവി തുടക്കമിട്ടത്.
രാം ഗോപാൽ വർമയുടെ പുതിയ ചിത്രം ഗോഡ്, സെക്സ് ആന്റ് ട്രൂത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. സെക്സിന്റെ അതിപ്രസരമുളള ട്രെയിലറും വൻ ചർച്ചയായി. തെലുങ്ക് നടനായ കത്തി മഹേഷ് ഗോഡ്, സെക്സ് ആന്റ് ട്രൂത്ത് ട്രെയിലറിനെ പുകഴ്ത്തി ട്വിറ്ററിൽ രംഗത്തു വന്നിരുന്നു. കത്തി മഹേഷിന് മറുപടിയുമായി രംഗത്തു വന്ന പൂനം കൗറിന്റെ ട്വീറ്റും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ഇന്ത്യയിലെ സാധാരണ പെൺകുട്ടികളേക്കാൾ പോൺ നായികമാർക്കാണ് ഇവിടെ സുഖകരമായ ജീവിതവും ആദരവും ലഭിക്കുന്നതെന്നും നിഷ്കളങ്കരെ അടിമകളാക്കിവച്ചിരിക്കുകയുമാണെന്ന് പൂനം പ്രതികരിച്ചിരുന്നു.സ്വന്തമായി അഭിപ്രായമുളളവരെ ലൈംഗികമായി അധിക്ഷേപിക്കാനാണ് എല്ലാവർക്കും ഉത്സാഹമെന്നും പൂനം പറഞ്ഞിരുന്നു.