നയൻതാരയുടെ ചിരികാരണം ഒരു ഷോട്ട് എടുക്കാൻ താമസിച്ചത് മൂന്നുമണിക്കൂർ

തമിഴകത്തെ താരറാണി നയൻതാരയെക്കുറിച്ച് എല്ലാവർക്കും നല്ലതുമാത്രമേ പറയാനുള്ളൂ. ഷൂട്ടിങ്ങ് സെറ്റിൽ എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന നയൻതാരയ്ക്ക് പക്ഷെ ഒരു പ്രശ്നമുണ്ട്. ഷൂട്ടിങ് ലൊക്കേഷനിൽ ആരും ചിരിപ്പിക്കാൻ പാടില്ല. ചിരിപ്പിച്ചാൽ പിന്നെ നിറുത്താൻ പാടാണ്. വേലൈക്കാരന്റെ സെറ്റിലെ വിശേഷങ്ങൾ പങ്കുവെക്കുന്ന കൂട്ടത്തിൽ ശിവാകാർത്തികേയനാണ് ഈ കാര്യം വെളിപ്പെടുത്തിയത്.  നയന്‍താരയുടെ ചിരി മൂലം ഒരു ഷോട്ട് മൂന്നുമണിക്കൂറോളം എടുത്താണ് ചിത്രീകരിച്ചതെന്ന് ശിവകാര്‍ത്തികേയന്‍ ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 

പുതിയ ചിത്രമായ വേലൈക്കാരന്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് ശിവകാര്‍ത്തികേയന്‍ നയന്‍താരയെക്കുറിച്ച് സംസാരിച്ചത്. 'സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി നയന്‍താരയുടെ വ്യക്തിത്വത്തെ ഒട്ടും മാറ്റിയിട്ടില്ല. ഷൂട്ടിങ് സെറ്റില്‍ നയന്‍താരയെ ലേഡി സൂപ്പര്‍ സ്റ്റാറെന്ന് ആരെങ്കിലും വിളിച്ചാല്‍ അങ്ങനെ വിളിക്കരുത് എന്നാണ് പറയുക. ജോലിക്കാര്യത്തില്‍ കൃത്യനിഷ്ഠയും ആത്മാര്‍ത്ഥയും കാണിക്കുന്ന നടിയാണ്. നയന്‍താരയെ ഇന്ന് കാണുന്ന ഇടത്ത് എത്തിച്ചതും അവര്‍ക്കായി ഒരു മാര്‍ക്കറ്റ് ഉണ്ടായതും അതിനാലാണ്. ഒരു കഥാപാത്രത്തിനുവേണ്ടി തന്റെ പരമാവധി ആത്മസമർപ്പണം നടത്താനും നയൻതാരയ്ക്ക് മടിയില്ലെന്ന് ശിവകാർത്തികേയൻ വ്യക്തമാക്കി. ഫഹദ് ഫാസില്‍, പ്രകാശ് രാജ്, സ്‌നേഹ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഫഹദ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് വേലൈക്കാരൻ.