നിക്ഷേപങ്ങള്‍ക്ക് പലിശ ഉയര്‍ത്തി കെ.എസ്.എഫ്.ഇ; ജൂലൈ മുതല്‍ അദാലത്തും

ബാങ്കുകള്‍ തുടര്‍ച്ചയായി പലിശ കുറയ്ക്കുമ്പോള്‍ നിക്ഷേപങ്ങള്‍ക്ക് പലിശ ഉയര്‍ത്തി കെ.എസ്.എഫ്.ഇ. ഒരുവര്‍ഷം വരെയുള്ള നിക്ഷേപത്തിന് പരമാവധി എട്ടരശതമാനമാണ് പലിശ. കുടിശികയുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കുന്നതിന് ജൂലൈ മുതല്‍ അദാലത്തും തുടങ്ങും.

91 മുതല്‍ 180 ദിവസം വരെയുള്ള ഹ്രസ്വകാലനിക്ഷേപത്തിന്റെ പലിശ നാലേമുക്കല്‍ ശതമാനത്തില്‍ നിന്ന് ഏഴുശതമാനമാക്കി. പൊതുവിലുള്ള സ്ഥിരനിക്ഷേപത്തിന് പലിശ ഏഴില്‍ നിന്ന് ഏഴേകാലാക്കി. ചിട്ടിപ്പണം നിക്ഷേപിക്കുമ്പോഴുള്ള പലിശ ഏഴരയില്‍ നിന്ന് ഏഴേമുക്കാലും ചിട്ടിയ്ക്ക് മേല്‍ ബാധ്യതയുള്ള നിക്ഷേപത്തിന്റേത് എട്ടില്‍ നിന്ന് എട്ടര ശതമാനമാക്കിയും ഉയര്‍ത്തി. മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപത്തിനും എട്ടരശതമാനം പലിശ ലഭിക്കും. സുഗമ നിക്ഷേപത്തിന്റെ പലിശ ഒരുശതമാനം കൂട്ടി ആറര ശതമാനമാക്കി. 5.7 ശതമാനം പലിശയ്ക്ക് പത്തുലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന സ്വര്‍ണപ്പണയ വായ്പയും തുടങ്ങും. 20–25 പേരടങ്ങുന്ന ഗ്രൂപ്പിനായുള്ള ഫിക്സഡ് ഡിവിഡന്റ് ചിട്ടിയാണ് മറ്റൊരു പദ്ധതി.

കുടിശികക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള കെ.എസ്.എഫ്.ഇയുടെ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. കുടിശിക അഞ്ച് വര്‍ഷത്തിലേറെയെങ്കില്‍ പലിശയിലും പിഴപ്പലിശയിലും ഇളവുകിട്ടും. അഞ്ച് വര്‍ഷത്തില്‍ താഴെയുള്ള കുടിശികയുടെ പിഴപ്പലിശയും ഒഴിവാക്കും.