പൊതുമേഖലാ സ്ഥാപനങ്ങള്‍ വിൽപനയ്ക്ക്; ലക്ഷ്യം 60,000 കോടി രൂപ

FILE PHOTO: An Air India Airbus A320neo plane takes off in Colomiers near Toulouse, France, December 13, 2017. REUTERS/Regis Duvignau/File Photo

അടുത്ത വര്‍ഷം മാര്‍ച്ചിന് മുമ്പ് രാജ്യത്തെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 60,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ഇന്ത്യ എത്രയും പെട്ടെന്ന് വിറ്റൊഴിവാക്കാനുളള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന് പുറമേ ബിപിസിഎല്‍, കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, എന്നിവ വിറ്റ് പണം കണ്ടെത്താനും കേന്ദ്രത്തിന് പദ്ധതിയുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചിന് മുമ്പ് തന്നെ വില്‍പന നടപടികള്‍ പൂര്‍ത്തിയാക്കി 60000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഒഎന്‍ജിസിക്ക് വില്‍ക്കാന്‍ പദ്ധതിയുണ്ടായിരുന്നു. 

എന്നാല്‍ ഒരു പൊതുമേഖലാ സ്ഥാപനം മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന് വില്‍ക്കുന്നതിനോട് പ്രധാനമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇത് മരവിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബിപിസിഎല്‍, കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ , എയര്‍ ഇന്ത്യ എന്നിവ  ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിനായിരിക്കും വില്‍ക്കുക. എയര്‍ഇന്ത്യ വില്‍ക്കുന്നതിന് കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. 

ഈ വര്‍ഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായി പ്രത്യേക ഉപസമിതിയെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. എയര്‍ഇന്ത്യ വാങ്ങുന്നതിന് തയ്യാറായവരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബര്‍ 10ന് ഇവ പരിശോധിക്കും.