ചൈനീസ് സ്മാർട്ഫോൺ കമ്പനി ജിയോണി വൻ കടക്കെണിയിലാണെന്ന് റിപ്പോർട്ട്. ചൈനീസ് ഓൺലൈൻ മാധ്യമമായ ജിയെമിയാൻ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്. കമ്പനിയുടെ ചെയർമാൻ ലിയു ലിറോങ്ങിന്റെ ചൂതാട്ടമാണ് കമ്പനിയ്ക്ക് വിനയായതെന്നും ജിയെമിയാൻ റിപ്പോർട്ട് ചെയ്യുന്നു.
10 ബില്യൺ യുവാൻ( ഏകദേശം 9759 കോടി) യാണ് ചൂതാട്ടത്തിലുടെ അദ്ദേഹത്തിന് നഷ്ടമായത്. ലിയു ലിറോങ് ഇത് സംബന്ധിച്ച് സ്ഥീരീകരണം നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തു.ചൂതാട്ടത്തിൽ താൻ നഷ്ടപ്പെടുത്തിയത് കമ്പനിയുടെ പണമല്ലെന്നും കമ്പനിയുടെ ഫണ്ടിൽ നിന്ന് കുറച്ചു താൻ കടം വാങ്ങിയിട്ടുണ്ടെന്നും ജിയോണി തുടർന്നും മികച്ച സേവനം നടത്തുമെന്നും ലിയു ലിറോങ് പ്രതികരിച്ചു. ഇന്ത്യയില് വിൽക്കുന്ന സ്മാർട്ഫോൺ ബ്രാൻഡുകളിൽ ജനപ്രിയമായി ബ്രാൻഡ് ആണ് ജിയോണിയുടേത്.
എന്നാൽ ഇന്ത്യയില്‍ 650 കോടി രൂപ നിക്ഷേപം നടത്തുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനം കൂടുതൽ നിക്ഷേപം നടത്താനാണ് തീരുമാനം. 8,000 മുതല്‍ 20,000 രൂപ വരെ വിലയുളള സ്മാർട്ഫോണുകളില്‍ 20 ശതമാനം വിൽപന തങ്ങളുടെ ഫോണിനാണെന്ന് ഉറപ്പിക്കുമെന്ന് ജിയോണി അറിയിച്ചു. ജിയോണി എഫ് 205, ജിയോണി എസ് 11 ലൈറ്റ് എന്നീ ഹാന്‍ഡ്സെറ്റുകള്‍ അവതരിപ്പിച്ച് ഏപ്രില്‍ മാസത്തിലാണ് ജിയോണി ഇന്ത്യയില്‍ തിരിച്ചുവരവ് നടത്തിയത്.