എങ്ങുമെത്താതെ സ്പൈസ് ടൂറിസം സർക്യൂട്ട് പദ്ധതി; 70 ലക്ഷം രൂപ ചെലവാക്കി നിർമിച്ച കെട്ടിടങ്ങള്‍ നശിക്കുന്നു

ഇടുക്കി അണക്കരയിൽ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ  നടപ്പാക്കിയ സ്പൈസ് ടൂറിസം സർക്യൂട്ട് പദ്ധതി എങ്ങുമെത്തിയില്ല. 70 ലക്ഷം രൂപ ചെലവാക്കി  നിർമിച്ച കെട്ടിടങ്ങള്‍  കാടുകയറി നശിക്കുകയാണ്. പണി പൂർത്തിയാക്കാനുള്ള പണം ഇപ്പോഴും ടൂറിസം വകുപ്പിന്റെ  കയ്യിലുണ്ടെങ്കിലും വിനിയോഗിക്കാന്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. രാജ്യത്ത്  36 കേന്ദ്രങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍ യുഎൻഡിപിയുമായി സഹകരിച്ച്  ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കിയത്. ഓരോ സ്ഥലത്തെയും പ്രകൃതിദത്തമായ സൗകര്യങ്ങളും കൃഷിയും സംസ്കാരവുമൊക്കെ സഞ്ചാരികൾക്ക് മനസ്സിലാക്കി നൽകുകയും അതു വഴി നാട്ടുകാരുടെ  വരുമാനം വദ്ധിപ്പിക്കുകയുമായിരുന്നു ലക്ഷ്യം.

അണക്കര, കാലടി, തമിഴ്നാട്ടിലെ കുരങ്ങണി, തടിയൻകുടിശൈ എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തിയാണ്  സർക്യൂട്ട് നടപ്പാക്കിയത്. അണക്കരയിൽ സുഗന്ധ വ്യഞ്ജന ടൂറിസം സക്യൂട്ടിന് 70 ലക്ഷം രൂപ അനുവദിച്ചു. ലഭിച്ച തുക ഉപയോഗിച്ച് നാലു സ്ഥലങ്ങളില്‍  കെട്ടിടങ്ങൾ പണിതു. ഇതിൽ രണ്ടെണ്ണം വർഷങ്ങളായി കാടു കയറി കിടക്കുകയാണ് . അരുവിക്കുഴിയിലേത് കുറേ കാലമായി അടഞ്ഞു കിടക്കുന്നു. അണക്കരക്കു സമീപം നിർമ്മാണം ആരംഭിച്ച ഇൻഫർമേഷൻ സെന്ററിന്റെ  പണികൾ പാതി വഴിയിൽ നിലച്ചു. ചക്കുപള്ളം പഞ്ചായത്തിനെ ലോക ടൂറിസം ഭൂപടത്തിലേക്കെത്തിക്കാൻ ലക്ഷങ്ങൾ മുടക്കി നടപ്പാക്കിയ പദ്ധതിയാണ് ടൂറിസം വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം ഇല്ലാതാകുന്നത്.