സംയുക്ത കിസാന്‍ മോര്‍ച്ചയിൽ ഭിന്നിപ്പ്; രാഷ്ട്രീയ ബന്ധമില്ലാത്തവർ ഒന്നിക്കും

സംയുക്ത കിസാന്‍ മോര്‍ച്ചയിലെ രാഷ്ട്രീയ ബന്ധമില്ലാത്ത 38 സംഘടനകള്‍ പ്രത്യേക വിഭാഗമായി പ്രവര്‍ത്തിക്കും. ചില സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ചൂണ്ടിക്കാട്ടിയും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ള സംഘടനകള്‍ കര്‍ഷക താല്‍പര്യങ്ങളേക്കാള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് ആരോപിച്ചുമാണ് തീരുമാനം. രാഷ്ട്രീയ ബന്ധമില്ലാത്ത 38 സംഘടനകള്‍ ഓഗസ്റ്റ് 22ന് ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രക്ഷോഭം നടത്തും.   

രാഷ്ട്രീയ ബന്ധത്തെ ചൊല്ലി സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ എല്ലാ കാലത്തും പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. പഞ്ചാബിലെ തിരഞ്ഞെടുപ്പില്‍ ചില സംഘടനകള്‍ മത്സരിച്ചതോടെ ഈ തര്‍ക്കം മൂര്‍ഛിച്ചു. മത്സരിച്ചവരെ പുറത്താക്കി. പുറത്താക്കപ്പെട്ടവര്‍ സി.പി.എമ്മിന്‍റെ അഖിേലന്ത്യ കിസാന്‍ സഭ പോലുള്ള രാഷ്ട്രീയ ബന്ധമുള്ള സംഘടനകള്‍ കിസാന്‍ മോര്‍ച്ചയില്‍ തുടരുന്നത് ചോദ്യം ചെയ്തു. ഇതോടെയാണ് പഞ്ചാബില്‍ നിന്നുള്ള പതിനഞ്ച് സംഘടനകള്‍ ഉള്‍പ്പെടേ രാഷ്ട്രീയേതരമായ 38 സംഘടനകള്‍ കിസാന്‍ മോര്‍ച്ച കോര്‍കമ്മറ്റി അംഗങ്ങളായ ശിവ്‌കുമാര്‍ കക്കാജി, ജഗ്ജിത് സിങ് ദല്ലേവാള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് പ്രത്യേക വിഭാഗമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഔദ്യോഗികമായി പറയുന്നില്ലെങ്കിലും കിസാന്‍ മോര്‍ച്ചയില്‍ പിളര്‍പ്പിന് സമാനമായ സാഹചര്യമാണ് ഇതുണ്ടാക്കുക. 

രാഷ്ട്രീയ ബന്ധമില്ലാത്ത 38 സംഘടനകള്‍ ഓഗസ്റ്റ് 22ന് ഡല്‍ഹി ജന്തര്‍ മന്തറില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തും. താങ്ങുവിലയ്ക്ക് നിയമനിര്‍മാണം, ലഖിംപൂര്‍ കര്‍ഷക കൊലപാതകത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്കെതിരെ നടപടി തുടങ്ങിയവയ്ക്കൊപ്പം അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.