മഞ്ജുവിനെ ശല്യം ചെയ്തിട്ടില്ല; താൻ നിരപരാധി: സനൽ കുമാർ ശശിധരൻ

മഞ്ജു വാരിയരുടെ പരാതിയിൽ കൊച്ചി എളമക്കരപൊലീസ് അറസ്റ്റ് ചെയ്ത സംവിധായകൻ സനൽ കുമാർ ശശിധരനെ സ്റ്റേഷനിൽ എത്തിച്ചു. പാറശാലയിൽ നിന്നാണ് സനൽ അറസ്റ്റിലായത്. താൻ നിരപരാധിയാണെന്നും മഞ്ജുവിനെ ശല്യം ചെയ്തിട്ടില്ലെന്നും സനൽ മാധ്യമങ്ങളോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന നടി മഞ്ജു വാര്യരുടെ പരാതിയിലാണ് സംവിധായകൻ സനൽകുമാർ ശശിധരനെ അറസ്റ്റ് ചെയ്തത്. മഫ്തിയിലെത്തിയ പൊലീസ് സംഘം തന്നെ കസ്റ്റഡിയിലെടുക്കുന്നത് സംവിധായകൻ പ്രതിരോധിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. തനിക്കെതിരെ തുടർച്ചയായി സമൂഹമാധ്യമത്തിലൂടെ അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവാര്യരുടെ പരാതി. 

നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ സ്വീകരിച്ച നിലപാടും ഭീഷണിക്ക് പിറകിൽ ഉണ്ടെന്ന് പരാതിയിൽ പറയുന്നു. മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എളമക്കര പോലീസ് ആണ് കേസ് റജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം പാറശാല മഹാദേവക്ഷേത്രത്തിന് സമീപത്തുനിന്നാണ് മഫ്തിയിലെത്തിയ പൊലീസ് സംഘം സനല്‍കുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ ഫേസ്ബുക്ക് ലൈവിട്ട സനല്‍കുമാര്‍ അറസ്റ്റ് പ്രതിരോധിക്കാനായി ബഹളംവച്ചു. ജീവന് ഭീഷണിയുണ്ടെന്നും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നുമായിരുന്നു വാദം. പാറശാല പൊലീസെത്തിയതോടെ സനൽ കുമാറിനെ ബലമായി പൊലീസ് വാഹനത്തിൽ കയറ്റി. മഞ്ജു വാര്യര്‍ നായികയായ കയറ്റം സിനിമ സംവിധാനം ചെയ്തത് സനല്‍കുമാര്‍ ശശിധരനാണ്.