കോവിഡ് മരണം എഴുപതിനായിരത്തിനരികെ; രോഗസ്ഥിരീകരണ നിരക്കിൽ കുറവ്

സംസ്ഥാനത്തെ കോവിഡ് മരണം എഴുപതിനായിരത്തിനരികെ. പ്രതിദിന കേസുകൾ കുറവുള്ള ഈ മാസം മാത്രം ആയിരത്തി ഒരുനൂറ്റി മുപ്പത്തഞ്ച്  മരണം സ്ഥിരീകരിച്ചു. അതേസമയം രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞു.  

കോവിഡ് നമുക്കിപ്പോൾ പ്രശ്നമേയല്ല. പക്ഷേ മാസങ്ങൾ മുമ്പുവരെ നമുക്കൊപ്പമുണ്ടായിരുന്ന 69047 പേരെയാണ് കോവിഡ് കവർന്നെടുത്തത്. 29 ദിവസത്തിനിടെ സ്ഥിരീകരിച്ചത്1135 മരണം. പഴയ കണക്കുകൾ കൂടി ചേർത്തെന്ന് പറഞ്ഞ് എല്ലായ്പ്പോഴും പ്രതിദിന മരണക്കണക്കുകളെ ആരോഗ്യ വകുപ്പ് ലഘൂകരിക്കാറുണ്ട്. പക്ഷേ ചുരുങ്ങിയ മാസങ്ങൾക്കുള്ളിലാണ് 

ഇത്രയധികം പേർ കോവിഡ് ബാധിച്ച് മരിച്ചെന്നത് അത്ര ലഘുവായ കാര്യമല്ല. ഇന്നലെ 36 മരണം കൂടി സ്ഥിരീകരിച്ചു.

17 വയസിനു താഴെയുള്ള 127 പേരും മരിച്ചു. കോവിഡിൻ്റെ തുടക്കകാലത്ത് മരണങ്ങൾ കുറവെന്ന് അഭിമാനിച്ചിരുന്ന കേരളത്തിലാണിപ്പോൾ ഏറ്റവും ഉയർന്ന മരണ നിരക്കുള്ളത്. ജീവിത ശൈലീ രോഗങ്ങളുള്ളവരേയും മറ്റ് ഗുരുതരരോഗങ്ങളുള്ളവരേയും കോവിഡ് ബാധിച്ചതോടെ ആരോഗ്യം കുറയുകയും ദിവസങ്ങൾക്കുള്ളിൽ മരണത്തിന് കീഴടങ്ങുകയും ചെയ്തു. എന്നാൽ ഉയർന്ന മരണക്കണക്കുകൾ പഠിക്കാനോ  വിശകലനം ചെയ്യാനോ ആരോഗ്യ കേരളത്തിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം 400 നു മുകളിലായിരുന്ന പ്രതിദിന കേസുകൾ 337ലേയ്ക്ക് താഴ്ന്നു. ടി പി ആർ 2.61 ആയി കുറഞ്ഞു. എറണാകുളം ,തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കേസുകൾ ഉയരുന്നത്.