കണിക്കൊന്നയും കണിവെള്ളരിയുമായി ഇന്ന് വിഷു; ആഘോഷമാക്കി മലയാളികൾ

കണിക്കൊന്നയും കണിവെള്ളരിയും ഓട്ടുരുളിയിൽ നിറച്ച് മലയാളി വിഷു ആഘോഷിക്കുകയാണ്. പ്രതിസന്ധിയുടെ കാലത്തിൽ നിന്നും കരകയറ്റണേ എന്ന പ്രാർഥന കൂടി നിറയുന്നുണ്ട് ഈ വർഷം. കൊച്ചിയിലെ വിഷുക്കാഴ്ച കാണാം. 

വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിൽക്കുമെന്നാണു വിശ്വാസം. അതുകൊണ്ട് തന്നെയാണ് ഈ പുലരിക്കാഴ്ച പ്രതീക്ഷകളുടെ കൂടി ഉൽസവമാകുന്നത്.

ഓട്ടുരുളിയെ പ്രപഞ്ചത്തോട് ചേർത്തുവയ്ക്കുന്നതാണ് സങ്കൽപം. അതിലേക്ക് വാൽക്കണ്ണാടി, ഗ്രന്ഥം, സ്വർണം, ഞൊറിഞ്ഞ കസവുമുണ്ട്, ഉണങ്ങലരി, കൃഷ്ണവിഗ്രഹം, നാണയങ്ങൾ, പലതരം ഫലങ്ങളും. ഒപ്പം സ്വർണ നിറത്തിൽ കൊന്നപ്പൂവും. കേരളത്തിന്റെ തനത് ഉൽവസത്തിന് ഇത്തവണയും നിറമൊട്ടും കുറവല്ല. കൊന്നപ്പൂ കൃഷ്ണന്റെ കിരീടവും കണിവെള്ളരി മുഖവും വിളക്കിലെ തിരി കണ്ണുകളായും മാറുമ്പോൾ ആ കാഴ്ചയിൽ നിറയുന്നത് മണ്ണും വിണ്ണും മലയാളിയുടെ മനസും കൂടിയാണ്. കൈനീട്ടത്തിനൊപ്പം  സ്‌നേഹവും നന്മകളും സമൃദ്ധിയും അകത്തും പുറത്തും പുലരട്ടെ എന്ന പ്രാർഥനയും.