കൗണ്‍സിലിങ്ങിനെത്തിയ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; വൈദികന്‍ കസ്റ്റഡിയില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ടയിൽ വൈദികൻ അറസ്റ്റിൽ. കൂടൽ ഓർത്തഡോക്സ് വലിയപള്ളി വികാരി പോണ്ട്സൺ ജോൺ ആണ് പിടിയിലായത്. കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെ ആയിരുന്നു വൈദികന്റെ ലൈംഗിക അതിക്രമം.

ഇക്കഴിഞ്ഞ 12, 13 തീയതികളിലാണ്  പോണ്ട്സൺ ജോൺ 17 കാരിയായ ലൈംഗികമായി ആക്രമിച്ചത്. സ്വകാര്യ സ്കൂളിലെ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ പഠനത്തിൽ ശ്രദ്ധിക്കാതിരുന്നതിനെ തുടർന്ന്  അമ്മയാണ് വൈദികന്റെ അടുത്ത് കൗൺസിലിങ്ങിന് എത്തിച്ചത്. ആദ്യദിവസം വൈദികന്റെ വീട്ടിൽ വച്ചും രണ്ടാം തവണ പെൺകുട്ടിയുടെ വീട്ടിൽ  വെച്ചും പ്രതി കുട്ടിയെ കടന്നുപിടിക്കുകയും സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു. എതിർക്കാൻ ശ്രമിച്ച പെൺകുട്ടിയോട് പ്രർത്ഥനയുടെ ഭാഗമാണെന്നും സഹകരിക്കണമെന്നും പ്രതി പറഞ്ഞു. നടന്ന സംഭവങ്ങൾ തൊട്ടടുത്ത ദിവസം പെൺകുട്ടി സുഹൃത്തിനെ അറിയിച്ചു. 

പിന്നീട് അധ്യാപിക വഴി ചെൽഡ് ലൈനെ സമീപിച്ച് പൊലീസിൽ പരാതി നൽകി. പുലർച്ചെ കൊടുമൺ ഐക്കാടുള്ള വീട്ടിൽ നിന്നു വൈദികനെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി. വൈദികവൃത്തിക്കൊപ്പം ഏറെ നാളായി കൗൺസിലിങ്ങ് നടത്തുന്നയാളാണ് പോണ്ട്സൺ ജോൺ. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാണ് പ്രധാനമായും കൗൺസിലിങ്ങ് കൊടുക്കുന്നത്.