പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കാന്‍ ശ്രമം. വിവരം മനോരമ ന്യൂസിലൂടെ പുറത്തുവന്നതിനു പിന്നാലെ ഇടുക്കിയിലെ സ്കൂള്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കള്‍ക്കും സാക്ഷികള്‍ക്കും പണം നല്‍കിയാണ് കേസ് ആദ്യം ഒത്തുതീര്‍ത്തത്. തെളിവുകള്‍ നശിപ്പിക്കണെമെന്ന് ആരോപണ വിധേയനായ രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖ മനോരമ ന്യൂസിന്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കും.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സുഹൃത്തും പീഡിപ്പിച്ച വ്യക്തിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്. ഒരു വര്‍ഷം മുന്‍പാണ് വിദ്യാര്‍ഥിനിയെ സ്കൂളിലെ വാച്ചറായ രാജേഷ് പീഡിപ്പിച്ചത്. പീഡനം പുറത്തറിയും മുന്‍പ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ പ്രതി തന്നെ തുടങ്ങി. അതിജീവിതയെ സഹായിച്ചിരുന്ന സുഹൃത്തിന് പണം നല്‍കിയായിരുന്നു തുടക്കം. അടുത്തത് പെണ്‍കുട്ടിയുടെ സഹോദരനെ.
ഒടുവില്‍ ജനുവരി 26 റിപബ്ലിക്ക് ദിനത്തില്‍ കാഴ്ചപരിമിതരുടെ സംഘടനയുടെ സംസ്ഥാന നേതാവും സ്കൂള്‍ മാനേജരുമായ വ്യക്തിയുടെ നേതൃത്വത്തിൽ കേസ് ഒത്തുതീർപ്പാക്കി. പൊലീസില്‍ അറിയിച്ചില്ല. സംഘടനയിലെ മറ്റ് അംഗങ്ങള്‍ ഇതിനെതിരെ ഡിജിപിക്കടക്കം പരാതി നല്‍കിയതോടെയാണ് അട്ടിമറി പുറത്തറിയുന്നത്. പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയമായി പരിശോധിച്ച് തുടർ അന്വേഷണം നടത്തുമെന്ന് കാഞ്ഞാർ പൊലീസ് അറിയിച്ചു.