തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഗുജറാത്തില്‍ മുന്നണികള്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്നു. രണ്ടുപതിറ്റാണ്ടു മുൻപ് കൈവിട്ട സംസ്ഥാനം പിടിച്ചെടുക്കുക മാത്രമല്ല, കോൺഗ്രസിന് ലക്ഷ്യം. വിജയംവഴി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഊർജം സംഭരിക്കുക കൂടിയാണ്. അതിനായി, ഇക്കുറി കോൺഗ്രസ് മെനയുന്നതു കൂടുതൽ വിശാലസമുദായ ഐക്യമെന്ന തന്ത്രവും.
ബിജെപി എന്നും കൊട്ടിഘോഷിക്കുന്ന 'ഗുജറാത്ത് മോഡലി'ന് തട്ടകത്തിൽതന്നെ തിരിച്ചടി നൽകാൻ ആവുന്നതെല്ലാം ചെയ്യുകയാണ് കോൺഗ്രസ്സ്. അതിനായി അവർ കണക്കുകൂട്ടിയ സിദ്ധാന്തം, ബിജെപി പയറ്റി വിജയിച്ച സമുദായ സമവാക്യം. ഇക്കുറി ഒരുമുഴം മുമ്പേയാണ് കോൺഗ്രസ്. ഇത് അനായാസ വിജയം ഉറപ്പാക്കിയ ബിജെപിയുടെ ആത്മവിശ്വാസത്തെ തളർത്തും.
പഴയ ക്ഷത്രിയ, ദലിത്, ആദിവാസി, ന്യൂനപക്ഷ കൂട്ടായ്മ അഥവാ ഖാമിൽ നിന്നും പട്ടേൽ വിഭാഗത്തിനെ മാറ്റിനിർത്തിയ തെറ്റ് ഇത്തവണ ആവർത്തിക്കാതിരിക്കാനാണ് കോൺഗ്രസ് ശ്രമം. അതുവഴി 125ൽ അധികം സീറ്റുകളാണ് ലക്ഷ്യം. പട്ടേലുകളെ കോൺഗ്രസ് പറഞ്ഞുപറ്റിക്കുമെന്നും ഖാം ഫോർമുല വീണ്ടും സാമുദായിക ഭിന്നതയുണ്ടാക്കുമെന്നും ബിജെപി പ്രചാരണമുണ്ട്. എന്നാൽ ബിജെപിയുടെ വികസന വാദങ്ങളെ വായാടിത്തരമെന്നു തുറന്നുകാണിക്കാനാണ് പലവട്ടം പര്യടനത്തിന് എത്തിയ രാഹുൽ ഗാന്ധി ശ്രമിച്ചത്.
എന്നാൽ, കോൺഗ്രസിനുമുണ്ട് തലവേദന. കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി ശങ്കർസിങ് വഗേലയുടെ മൂന്നാം മുന്നണി. സീറ്റൊന്നും പിടിച്ചില്ലെങ്കിലും വഗേലയുടെ പ്രചരണം കോൺഗ്രസിനെ ക്ഷീണിപ്പിക്കും. ചില മണ്ഡലങ്ങളിലെങ്കിലും മത്സരം ത്രികോണമാവും. ഒപ്പം, സംസ്‌ഥാനത്തു ശക്തനായ നേതാവിന്റെ അഭാവവും കോൺഗ്രസിന് വെല്ലുവിളിയാകും.