വേങ്ങരയിൽ വോട്ടു വിഹിതത്തിലും ഭൂരിപക്ഷത്തിലും കാര്യമായ കുറവുണ്ടായതിനെ കുറിച്ച് പഠിക്കുമെന്ന് മലപ്പുറം ജില്ലാ യുഡിഎഫ് യോഗം. മുസ്‌ലിം ലീഗിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നും സി.പി.എം വര്‍ഗീയ കാര്‍ഡിറക്കിയെന്നും യുഡിഎഫ് ആരോപിച്ചു. ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കി സി.പി.എം വോട്ടുപിടിച്ചെന്നും യോഗം വിലയിരുത്തി. 2016ൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 38,057 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണിത്. ഇത്തവണ ഭൂരിപക്ഷത്തിൽ മാത്രം 14,747 വോട്ടിന്റെ കുറവുണ്ടായി.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതൽ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിൽ ക്രമാനുഗതമായ വർധനവ് സമ്മാനിച്ച ശേഷമാണ് ഇത്തവണ വേങ്ങരയിൽ യുഡിഎഫിന്റെ ഭൂരിപക്ഷത്തിൽ കുത്തനെ ഇടിവുണ്ടായിരിക്കുന്നത്. യുഡിഎഫിന് വോട്ടു വിഹിതത്തിലും കാര്യമായ കുറവുണ്ടായി. 2016ൽ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് 72,181 വോട്ടുകളായിരുന്നെങ്കിൽ ഇത്തവണയത് 65,227 ആയി കുറഞ്ഞു. 6954 വോട്ടിന്റെ കുറവാണുണ്ടായത്. ഇക്കഴിഞ്ഞ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടിക്ക് ഇവിടെ 73,804 വോട്ടു ലഭിച്ചിരുന്നു. എതിർസ്ഥാനാർഥി എം.ബി.ഫൈസലിനേക്കാൾ 40,529 വോട്ടിന്റെ ഭൂരിപക്ഷമാണ് വേങ്ങര കുഞ്ഞാലിക്കുട്ടിക്കു നൽകിയത്. 2011ൽ കുഞ്ഞാലിക്കുട്ടിക്കു ലഭിച്ച വോട്ട് 63,138ഉം ഭൂരിപക്ഷം 38,237ഉം ആയിരുന്നു.
വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവിൽ 23,310 വോട്ടിന്റെ ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ വേങ്ങരയിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.കെ.എൻ.എ. ഖാദർ ആകെ 65,227 വോട്ടു നേടിയപ്പോൾ, എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീർ 41,917 വോട്ടുമായി രണ്ടാമതെത്തി. ബിജെപി സ്ഥാനാർഥി ജനചന്ദ്രനെ നാലാം സ്ഥാനത്തേക്കു പിന്തള്ളി എസ്ഡിപിഐയുടെ കെ.സി. നസീർ മൂന്നാം സ്ഥാനം നേടുന്നതിനും തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. നസീർ 8648 വോട്ടു സ്വന്തമാക്കിയപ്പോൾ ജനചന്ദ്രന് 5728 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. 502 വോട്ടുമായി നോട്ട അഞ്ചാം സ്ഥാനത്തെത്തി.