വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വിജയം യുഡിഎഫിന് തന്നെ. ലീഗിലെ കെ.എന്‍.എ ഖാദര്‍ 23, 310 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇടതു സ്ഥാനാർഥി പി.പി.ബഷീറിനെ പരാജയപ്പെടുത്തി. ഭൂരിപക്ഷം താഴ്ന്നെങ്കിലും, വോട്ടെണ്ണല്‍ തുടങ്ങിയതുമുതല്‍ ആരംഭിച്ച ലീഗ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനത്തിന് കുറവുണ്ടായില്ല. ലീഗിന് കഴിഞ്ഞ പ്രാവശ്യം ലഭിച്ചതിനെക്കാള്‍ 14747 വോട്ടുകളുടെ കുറവാണുള്ളത്. യുഡിഎഫ് ആകെ 65227 വോട്ടുകളാണ് നേടിയത്.
എല്‍ഡിഎഫ് 41917 വോട്ടുകളുമായി രണ്ടാമതെത്തി. ബിജെപിയെ പിന്തള്ളി എസ്.ഡി.പി.ഐ. മൂന്നാമതെത്തി. 8648 വോട്ടുകളാണ് എസ്ഡിപിഐയുടെ കെ.സി. നസീര്‍ നേടിയത്. ഇത് കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഇരട്ടിയിലേറെ വോട്ടുകളാണ് എസ്ഡിപിഐ സ്വന്തമാക്കിയത്. എന്നാല്‍ ബിജെപിക്ക് ആയിരത്തോളം വോട്ട് കുറഞ്ഞു. 5728 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി കെ. ജനചന്ദ്രന്‍ നേടിയത്. ലീഗ് വിമതന്‍ കാര്യമായ വോട്ട് നേടിയില്ല (435). നോട്ടയ്ക്കും താഴെയാണ് ലീഗ് വിമതൻ നേടിയ വോട്ടുകൾ.
ഒരു മാസം നീണ്ട നേർക്കുനേർ പ്രചാരണ പോരാട്ടങ്ങൾക്കൊടുവിലാണ് കെ.എൻ.എ ഖാദറിന്റെ വിജയം. ഇടതു സ്ഥാനാർഥി പി.പി ബഷീറിന്റെ സ്വന്തം ഗ്രാമപഞ്ചായത്തായ എ.ആർ. നഗറിൽ നിന്ന് വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ കെ.എൻ. എ ഖാദറിന്റെ ഭൂരിപക്ഷം ക്രമാനുഗതമായി ഉയർന്നു കൊണ്ടിരുന്നു. ഒരു വട്ടം മാത്രം ഖാദറിന്റെ കുതിപ്പിനെ ബഷീർ മറികടന്ന് 10 വോട്ടുകൾക്ക് മുന്നിലെത്തി. പിന്നീടങ്ങോട്ട് കെ.എൻ.എ ഖാദർ മാത്രം.
ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തന്നെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ 2016ലെ ഭൂരിപക്ഷം ഖാദറിന് ലഭിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞിരുന്നു. വോട്ടെണ്ണലിന് മുന്നെ വിജയം ഉറപ്പിച്ചു ലീഗ് പ്രവർത്തകർ കൗണ്ടിങ്ങ് സെൻററിന് മുന്നിലെ നിരത്ത് കീഴടക്കിയിരുന്നു.
ഈ ആവേശത്തിലേക്കാണ് മനോരമ ന്യൂസ് സ്റ്റുഡിയോയിൽ നിന്ന് വിജയ വാർത്ത പ്രഖ്യാപിച്ചത്.