കുട്ടികൾ കുറവായ എൻജിനീയറിങ് കോളജുകളുടെ ഭാവി ആശങ്കയിൽ. 25 ശതമാനം പോലും കുട്ടികളില്ലാത്ത കോളജുകൾ പൂട്ടുകയോ,, മറ്റ് കോളജുകളുമായി ലയിപ്പിക്കുകയോവേണമെന്ന AICTE നിർദ്ദേശം ചർച്ച ചെയ്യാൻ സാങ്കേതിക സർവകലാശാല വിളിച്ച യോഗം ഇന്ന് ചേരും.
ആകെ സീറ്റിന്റെ കാൽഭാഗത്തിൽപോലും കുട്ടികളില്ലാത്ത 30 കോളജുകളുടെ യോഗമാണ് സാങ്കേതിക സർവകലാശാല വിളിച്ചിരിക്കുന്നത്. അഞ്ച് വർഷമായി കുട്ടികളുടെ വൻകുറവുള്ള കോളജുകൾ പൂട്ടണം അല്ലെങ്കിൽ അടുത്തുള്ള മറ്റ് കോളജുകളുമായി ലയിപ്പിക്കണം എന്നാണ് എ.ഐ.സി.ടി.ഇ നിർദ്ദേശം. ഇക്കാര്യമാകും പ്രധാനമായും വൈസ് ചാൻസലർ വിളിച്ചുചേർത്ത യോഗം ചര്‍ച്ചചെയ്യുക.
സംസ്ഥാനത്ത് 24, 800 ബിടെക് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് ആകെയുള്ള സീറ്റുകളുടെ പകുതിയോളം വരും. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും കോളജുകളും സർവകലാശാലക്കും സർക്കാരിനും മുന്നിൽവലിയ പ്രശ്നമാണ് സൃഷ്ടിച്ചിരിക്കുന്നത്.
അതേസമയം ഈ കോളജുകളിൽ പ്രവേശനം നേടിയ കുട്ടികളുടെ ഭാവിയെ കുറിച്ചും ചില ആശങ്കകളുയർന്നിട്ടുണ്ട്. ക്ളാസുകൾ തുടങ്ങിയ ശേഷം കോളജുകൾപൂട്ടുകയോ , കോഴ്സുകൾ വേണ്ടെന്ന് വെക്കുകയോ ചെയ്യുക പ്രയോഗികമല്ല. കോളജുകളും കോഴ്സുകളും ലയിപ്പിക്കുന്നതിന് കൂടുതൽകൂടി ആലോചനകൾ ആവശ്യമാണെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. സർവകലാശാല രജിസ്ട്രാറെയോ അക്കാദമിക വിഭാഗത്തേയോ അറിയിക്കാതെ വിസി യോഗം വിളിച്ചതിനോടും കടുത്ത അതൃപ്തി ഉയർന്നിട്ടുണ്ട്.