തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യമെത്തി. തിരുവിതാംകൂർ രാജകുടുംബാഗങ്ങളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് മൂല്യനിർണയത്തിന്റെ ഭാഗമായി ബി നിലവറ തുറന്ന് കൂടേയെന്ന് സുപ്രീംകോടതി ചോദിച്ചെങ്കിലും തുറക്കാനാവില്ലെന്നാണ് രാജകുടുംബത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് രാജകുടുംബാഗങ്ങളുമായി ചർച്ച നടത്താൻ അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയത്. ഇതിനായി ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ ഗോപാൽ സുബ്രഹ്മണ്യം ഇന്ന് വൈകിട്ട് തിരുവിതാംകൂർ രാജകുടുംബങ്ങളുമായി ചർച്ച നടത്തും. എന്നാൽ ഇന്നത്തെ ചർച്ചയിൽ ബി നിലവറ തുറക്കുന്നതിനേക്കാൾ പ്രാധാന്യം മൂലവിഗ്രഹ പരിശോധനക്കാണെന്ന് അദേഹം അറിയിച്ചു.
മൂലവിഗ്രഹ പരിശോധനക്ക് പ്രത്യേക സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതിയുടെ നേതൃത്വത്തിലുള്ള പരിശോധനയുടെ നടപടി ക്രമങ്ങൾ ഇന്ന് തീരുമാനിച്ചേക്കും. അതോടൊപ്പം തന്നെ നിലവറ തുറക്കുന്നതിനെക്കുറിച്ച് രാജകുടുംബത്തിന് പുറമെ ക്ഷേത്രം തന്ത്രി, വിവിധ സംഘടനകൾ എന്നിവരുമായി ചർച്ച സമവായത്തിലെത്താനും ശ്രമിക്കും. മുഖ്യമന്ത്രിയടക്കമുള്ളവരെ കാണുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.