നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് പാക് പ്രധാനമന്ത്രിയാവും. പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയാണ് ഷഹബാസ്.
പാനമ അഴിമതിക്കേസില്‍ പാക് സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടർന്നാണ് നവാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതി. ഷെരീഫിനും കുടുംബത്തിനുമെതിരെ കേസെടുത്ത് വിചാരണ നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. നവാസ് ഷെരീഫിനെതിരെയുള്ള സംയുക്ത അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് കോടതി ശരിവച്ചു.
നവാസ് ഷെരീഫ് രാജ്യത്തോടും ജനങ്ങളോടും കൂറും വിശ്വാസവും പുലര്‍ത്തിയില്ലെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ച് ഏകകണ്ഠമായി വിധി പ്രസ്താവിച്ചത്. എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് ആറു മാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നവാസ് ഷെരീഫിന്‍റെ പിന്‍ഗാമിയാകുമെന്ന് കരുതിയ മകള്‍ മറിയം ഷെരീഫ് ഉള്‍പ്പെടെ മൂന്നു മക്കളും വിചാരണ നേരിടണം. വരവുചിലവുകണക്കുകളെക്കുറിച്ച് നവാസ് ഷെരീഫ് സമര്‍പ്പിച്ച രേഖകള്‍ തെറ്റാണെന്നും കോടതി കണ്ടെത്തി.
ലണ്ടനില്‍ സ്വത്തുവാങ്ങിക്കൂട്ടിയെന്ന പാനമരേഖകള്‍ പുറത്തുവന്നെങ്കിലും കള്ളപ്പണഇടപാട് നടത്തിയിട്ടില്ലെന്ന് നവാസ് ഷരീഫ് പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. ദുരുദ്ദേശത്തോടെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയായിരുന്നു ഇതെന്ന അന്വേഷണസമിതി റിപ്പോട്ട് കോടതി ഗൗരവത്തോടെ പരിഗണിച്ചു.
ഷെരീഫിനെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളായ തെഹ്‌രീക് ഇ ഇന്‍സാഫ്, അവാമി മുസ‌്‌ലിം ലീഗ്, ജമാഅത് ഇസ്‌ലാമി എന്നീ പാര്‍ട്ടികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. 1990 ല്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയെന്നായിരുന്നു പാനമരേഖകളിലൂടെ പുറത്തുവന്നത്.