ഒട്ടേറെ മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന ആലപ്പുഴ വലിയഴീക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം തകര്‍ച്ചയില്‍. കോണ്‍ക്രീറ്റ് പാളികള്‍ ഇളകി വീഴുന്നത് വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാകുന്നു.2008 ല്‍ സൂനാമി പുനരധിവാസപദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ചതാണ് ഈ കെട്ടിടം
2008 ൽ സുനാമി പുനരധിവാസ പദ്ധതിയില്‍ അനുവദിച്ച മുന്നു നില കെട്ടിടത്തിന്‍റെ കോൺക്രീറ്റ് പാളികളാണ് അടർന്നു വീഴുന്നത്. .ഹയർ സെക്കണ്ടറി ക്ലാസുകള്‍ നടത്തേണ്ട കെട്ടിടമാണ് അപകടത്തിലായിരിക്കുന്നത്. 2013 ൽ നിര്‍മാണം തുടങ്ങിയ 2 നില കെട്ടിടത്തിന്‍റെ ഒരുനിലമാത്രമാണ് പൂര്‍ത്തിയായത്. സ്കൂളിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയവും ജീർണ്ണതയിലാണ്.
മൂസിയത്തിൻ്റെ മുകൾനിലയിലെ ജനലിന്‍റെ ഗ്ലാസ് റോഡിലേക്കാണ് വീഴുന്നത്. LKG വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ ഭാഗത്തുള്ള പൊളിഞ്ഞ ഷെഡും കുട്ടികൾക്ക് ഭീഷണിയാണ്,അപകടത്തിലായ കെട്ടിടത്തിനടുത്ത് കുട്ടികൾ എത്താതിരിക്കാൻ കയർ കെട്ടി തിരിച്ചിരിക്കുകയാണ്
LKG മുതൽ പ്ലസ്ടുവരെ വരെ 600 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് കളിസ്ഥലവും ആവശ്യത്തിന് ശുചിമുറികളും ഇല്ല. വെയ്റ്റിങ് ഷെഡ് ഏതുനിമിഷവും തകരാവുന്ന നിലയിലാണ്.സ്കൂള്‍ ബസും തകരാറിലാണ്. കെട്ടിടം അറ്റകുറ്റപ്പണി നടത്തണമെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പലതവണ ആവശ്യപ്പെട്ടിട്ടുംപേപ്പർ ജോലികൾ നടക്കുകയാണെന്ന മറുപടിയാണ് ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭിക്കുന്നത്.
പുറത്തുനിന്ന് നോക്കിയാല്‍ നിരവധി ക്ലാസ് മുറികള്‍ ഉണ്ടെന്ന് തോന്നുമെങ്കിലും സുരക്ഷിതമായി ഇരുന്നു പഠിക്കാനാവുന്നമുറികള്‍ കുറവാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.